ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ സ്ത്രീശാക്തീകരണം വിളിച്ചോതി കേരളം അവതരിപ്പിച്ച ഫ്‌ളോട്ട് കൈയ്യടി നേടുമ്പോള്‍ കണ്ണൂര്‍ ചെമ്പേരി നെല്ലിക്കുറ്റി സ്വദേശി റോയ് ജോസഫിന് ഇത് അഭിമാനനിമിഷം. ശ്രദ്ധേയമായ കേരളത്തിന്റെ ഫ്‌ളോട്ട് രൂപകല്‍പന ചെയ്തത് ഇദ്ദേഹമായിരുന്നു.
പോരാട്ടത്തിലൂടെയും കൃഷിയിലൂടെയും കലയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന വലിയൊരു സന്ദേശം രാജ്യത്തിന് നൽകുന്ന കലാരൂപമായിരുന്നു കേരളം ഇത്തവണ അവതരിപ്പിച്ചത്.
35 വർഷമായി പരസ്യകല ഡിസൈൻ രംഗത്തുള്ള റോയ് ജോസഫ് കഴിഞ്ഞ പത്തു വർഷത്തോളമായി ദോഹയിലെ ജെനസിസ് അഡ്വര്‍ടൈസിംഗ് (Genesis Advertising) കമ്പനിയുടെ അമരക്കാരനാണ്.
ഈ സമയത്തിനിടയില്‍ പലതവണ മറ്റ് സംസ്ഥാനങ്ങള്‍ക്കു വേണ്ടി മികച്ച ടാബ്ലോ അണിയിച്ചൊരുക്കാന്‍ റോയ് ജോസഫിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിനുവേണ്ടി ആദ്യമായാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. ഒരു മലയാളി എന്ന നിലയില്‍ റോയ് ജോസഫിന് അഭിമാനാര്‍ഹമായ നിമിഷമാണിത്.
മനോഹരമായ ഒരു തെങ്ങ് ആണ് ഈ ടാബ്ലോയുടെ മുഖ്യ ആകര്‍ഷണം. അതൊടൊപ്പം തെങ്ങില്‍ കയറുന്ന സ്ത്രീയുടെ ജീവന്‍ തുടിക്കുന്ന ശില്‍പവും ശ്രദ്ധേയമായി. ജഡ്ജിംഗ് പാനല്‍ കേരളത്തിന്‍റെ ഈ ഫ്ലോട്ടിനെകുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്.
സംസ്ഥാനത്തിൻ്റെ സാക്ഷരതാ മിഷനെയും കുടുംബശ്രീ പദ്ധതിയെയും ഉയർത്തിക്കാട്ടി കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24 സ്ത്രീകളെയാണ് സംസ്ഥാനം അവതരിപ്പിച്ചത്. കേരളത്തിന്റെ പെൺ കരുത്തിനെ ദ്രൗപതി മുർമു അടക്കമുള്ള വിശിഷ്ട വ്യക്തികൾ ഫ്ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.