Advertisment

മത്സ്യകൃഷിയിൽ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട ദിനിൽ പ്രസാദിന് അർഹതക്കുള്ള അംഗീകാരം; സംസ്ഥാന സർക്കാറിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം; തുണയായത് സിഎംഎഫ്ആർഐയുടെ പദ്ധതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മത്സ്യമേഖലയിൽ നിന്ന് സംസഥാന സർക്കാറിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം ലഭിച്ച പിഎം ദിനിൽ പ്രസാദ് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനൊപ്പം

കൊച്ചി: മത്സ്യകൃഷിയിൽ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട് കുറഞ്ഞ വർഷത്തിനുള്ളിൽ കൂട്മത്സ്യകൃഷിയിൽ മികവ് തെളിയിച്ച കണ്ണൂർ ജില്ലയിലെ പിഎം ദിനിൽ പ്രസാദിന് സംസ്ഥാന സർക്കാറിന്റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരം.

വിവിധ തൊഴിൽ മേഖലകളിൽ മികവു പുലർത്തിയവർക്കാണ് സംസ്ഥാന സർക്കാർ 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം നൽകുന്നത്. മത്സ്യമേഖലയിലെ മികവിനാണ് ദിനിലിൻ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്.

publive-image

കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയാണ് മൂന്നര വർഷത്തിനുള്ളിൽ കൂട്മത്സ്യകൃഷിയിൽ വിജയഗാഥ രചിക്കാൻ 28കാരനായ ദിനിലിന് സാധിച്ചത്. അഞ്ചരക്കണ്ടി പുഴയിൽ ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങളെ ഇപ്പോൾ കൃഷി ചെയ്ത് വരുന്നുണ്ട്.

കൂട്മത്സ്യകൃഷിയിൽ ആകൃഷ്ടനായതോടെ കരസേനയിലെ ജോലി വിട്ട് 2018ലാണ് പിണറായി സ്വദേശി ദിനിൽ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ അംഗമാകുന്നത്.

publive-image

ആഭ്യന്തര മത്സ്യോൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ 500 കൂടുമത്സ്യകൃഷി യൂണിറ്റുകൾക്ക് സിഎംഎഫ്ആർഐ തുടക്കമിട്ടപ്പോൾ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനിൽ പ്രസാദിനായിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നൽകിയാണ് പദ്ധതി തുടങ്ങിയത്.

സിഎംഎഫ്ആർഐയുടെ സാങ്കേതിക പരിശീലനവും മേൽനോട്ടവും ലഭിച്ചതോടെ മൂന്നര വർഷത്തിനുള്ളിൽ തന്നെ കൂട്മത്സ്യകൃഷിയിൽ വൻനേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കരിമീൻ കൃഷിക്കൊപ്പം കരിമീൻ വിത്തുൽപാദനവും കല്ലുമ്മക്കായ കൃഷിയുമുണ്ട്.

publive-image

കൂടാതെ, കൂടുമത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും ദിനിൽ നൽകി വരുന്നുണ്ട്. നാല് മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള ഓരോ കൂടിൽ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വർഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷിയൂണിറ്റുകൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്നുണ്ട്.

ഡോ ഇമൽഡ ജോസഫിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗത്തിന്റെ പിന്തുണയോടെയാണ് 28 വയസ്സുള്ള ദിനിൽ പ്രസാദ് കൂടുമത്സ്യകൃഷി രംഗത്ത് സംരംഭകനായത്. കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി.

publive-image

സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനിൽ പറഞ്ഞു. എന്നാൽ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.

സർക്കാറുകളിൽ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കിൽ മത്സ്യകൃഷിരംഗത്ത് അടുത്ത 10 വർഷംകൊണ്ട് തന്നെ കേരളത്തെ ഒരു 'ഗൾഫ്' ആക്കി മാറ്റാമെന്ന് ദിനിൽ പറഞ്ഞു.

നദികളും കായലുകളുമുൾപ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ട്. തന്റെ വിജയത്തിന് ഓരോ ഘട്ടത്തിലും സിഎംഎഫ്ആർഐയുടെ സഹായം വലിയ തോതിൽ പ്രയോജനകരമായെന്നും ദിനിൽ പ്രസാദ് പറഞ്ഞു.

publive-image

സിഎംഎഫ്ആർഐ തദ്ദേശീയമായി വികസിപ്പിച്ച കൂട്മത്സ്യകൃഷി സാങ്കേതികവിദ്യ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ജനകീയമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

ആഭ്യന്തര മത്സ്യോൽപാദനം കൂട്ടാൻ കൂട്മത്സ്യകൃഷി സഹായിച്ചിട്ടുണ്ട്. യുവജനങ്ങളുൾപ്പെടെ ധാരാളം പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment