കോടനാട്: കഴിഞ്ഞ ബുധനാഴ്ച കുറിച്ചിലക്കോട് - അകനാട് റോഡിൽ വച്ച് അയ്മുറി സ്വദേശി ജോസ്മോനെ ചവിട്ടി വീഴ്ത്തിയ ശേഷം കമ്പിവടിയും വടിവാളും ഉപയോഗിച്ച് മാരകമായി ആക്രമിച്ച കേസിൽ ആറു പേരെ പൊലീസ് വിവിധയിടങ്ങളിൽ നിന്ന് പിടികൂടി.
ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജോസ്മോൻ സഞ്ചരിച്ച ഇരുചക്ര വാഹനവും, ക്യാമറയും ലൈറ്റും അടങ്ങിയ ബാഗും മോഷ്ടിച്ച ശേഷം പ്രതികൾ ഒളിവിൽപ്പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോടനാട് കുറിച്ചിലക്കോട് നാരോത്തുകുടി വീട്ടിൽ ആൻസൺ (26), സഹോദരനായ ആൽബിൻ (24), കുറിച്ചിലക്കോട് പനമ്പിള്ളി വീട്ടിൽ വിഷ്ണു (28), കൂവപ്പടി കൊരുമ്പശ്ശേരി അമ്പാട്ടുമാലിൽ വീട്ടിൽ ഗോകുൽ സജി (23), ചാലക്കുടി കൊരട്ടി മാളിയേക്കൽ വീട്ടിൽ ഷൈൻ (26), തോട്ടുവ കൃഷ്ണൻ കുട്ടി റോഡിൽ വടക്കേപ്പുറത്താൻ വീട്ടിൽ പവൻ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ആദ്യ മൂന്നുപേരാണ് കൃത്യത്തിൽ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ്. പവൻ ആണ് ഇവർക്കു വേണ്ട സാമ്പത്തികസഹായം ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തത്. ആൻസനും ആൽബിനും വധശ്രമ മുൾപ്പടെ നാലു കേസുകൾ നിലവിലുള്ളവരാണ്. ഗോകുൽ സജി ഒരു മയക്കുമരുന്നു കേസിൽ പ്രതിയായ ആളാണ്. പവൻ മുൻപും പല ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കോട്ടപ്പടി എസ്.ഐ. എം. ശ്രീകുമാർ, കോടനാട് എസ്.ഐ. പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ. പി.വി. തങ്കച്ചൻ, സീനിയർ സി.പി.ഒ-മാരായ എ.പി. രജീവ്, എബി മാത്യു, എം.ബി. സുബൈർ, സി.ഡി. സെബാസ്റ്റ്യൻ, പ്രസീൺ രാജ് സി.പി.ഒ- മാരായ ബെന്നി ഐസക്, കെ. വിനോദ്, സുധീർ, പി.എ. നൗഫൽ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.