തൊടുപുഴ: തൊടുപുഴയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിച്ച് ഇറക്കിയ കരട് മാസ്റ്റർ പ്ലാൻ അവ്യക്തവും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് കേരള മർച്ചന്റ്സ് ഫോറം (കെഎംഎഫ്) ഉന്നയിച്ചു.
സംഘടനാ പ്രതിനിധികളെയും, പൊതുജനങ്ങളെയും, പ്ലാനിംഗ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കണമെന്ന് കാണിച്ച് തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കെഎംഎഫ് നിവേദനം നൽകിയിട്ടുള്ളതാണ്. ഈ കാര്യം നഗരസഭാ ചെയർമാനെ മുഖദാവിൽ ധരിപ്പിച്ചിട്ടുണ്ട്.
പ്ലാൻ വിശദമായി പഠിക്കുവാനും മറ്റും വിദഗ്ദ്ധ സമിതിയെ യോഗം ചുമതലപ്പെടുത്തി. കെഎംഎഫിന്‍റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ വിവിധ ആചാര്യന്മാരെ ഉൾപ്പെടുത്തി മതസൗഹാർദ സദസ്സ് നടത്തുന്നതിനും നഗര ഹരിതവൽക്കരണത്തിനും പങ്കാളിത്തം വരുത്തുവാനും തീരുമാനിച്ചു. ഗവൺമെന്റ് അംഗീകരിച്ച വാടക ഇളവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സ്ഥലം എംഎല്‍എയ്ക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. തൊടുപുഴ ടൗണിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കുവാൻ ഉന്നത അധികാരികൾക്ക് പരാതികൾ നൽകുവാനും തീരുമാനിച്ചു.
ചെയർമാൻ എം.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. തോമസും, കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വർക്കിയെയും രക്ഷാധികാരികളായി യോഗം അംഗീകരിച്ചു.
രക്ഷാധികാരികളായ കെ.ജി ആന്റണി കണ്ടിരിക്കൽ, കെ.എം.എ ഷുക്കൂർ എന്നിവരും, ഭാരവാഹികളായ ബി. സജി കുമാർ, ഒ.എസ്. അബ്ദുൾ സമദ്, ജോസ് തോമസ് കളരിക്കൽ, പി.കെ മോഹനൻ, നാവൂർ ഖനി, എം.ആര്‍ ഗോപൻ, പ്രവീൺ വി. പ്രശാന്ത് കുട്ടപ്പാസ്, തൊടുപുഴ മുനിസിപ്പൽ ബിൽഡിംഗ് ലൈസൻസീസ് അസ്സോസിയേഷൻ പ്രസിഡന്‍റ് മനോജ് കോക്കാട്ട്, ലീഗൽ മെട്രോളജി അസ്സോസിയേഷൻ പ്രസിഡന്‍റ് സന്തോഷ് പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.