ഗാര്ലന്റ്: കൗമാര പ്രായക്കാരായ മൂന്നു പേരെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായ പതിനാലുകാരനെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. ഡിസംബര്‍ 27നാണ് ഗാര്‍ലാന്റ് കണ്‍വീനിയന്റ് സ്റ്റോറില്‍ അതിക്രമിച്ചു കയറി പതിനാലുകാരനായ ഏബെല്‍ ഏലിയാസ് അക്കസ്റ്റ എന്ന പ്രതി സമപ്രായക്കാരായ മൂന്ന് കുട്ടികളെ വെടിവെച്ചു കൊന്നത്.
പിക്കപ്പ് ട്രക്കില്‍ കണ്‍വീനിയന്‍സ് സ്റ്റോറിന്റെ മുന്‍പില്‍ എത്തിയ പതിനാലുകാരന്‍ സ്റ്റോറിന്റെ വാതില്‍ തുറന്ന് അകത്തേക്ക് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികള്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സുഹൃത്തുക്കളായിരുന്നു. പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. ഷോപ്പില്‍ ജോലിക്ക് നിന്നിരുന്ന പതിനഞ്ചു വയസ്സുകാരനായ ഒരു കുട്ടിക്കും വെടിയേറ്റിരുന്നു.
പതിനാലുകാരനെ രക്ഷപ്പെടുത്തിയത് പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറാണെന്നും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും ഗാര്‍ലന്റ് പോലീസ് ചീഫ് ജെഫ് ബ്രയാന്‍ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഏബെലിനെ ഷോപ്പിന്റെ മുന്‍പില്‍ എത്തിച്ച ഡ്രൈവര്‍ ഏബെലിന്റെ പിതാവ് തന്നെയാണെന്ന് മനസ്സിലായി.
വാഹനത്തില്‍ സ്റ്റോറിനു മുന്‍പില്‍ ഇറങ്ങി വെടിവെപ്പ് നടത്തിയ ശേഷം ഇതേ വാഹനത്തില്‍ തന്നെയാണ് ഏബെല്‍ രക്ഷപ്പെട്ടത്. സ്‌റ്റോറിനു മുമ്പില്‍ ഏബെലിനെ ഇറക്കിവിട്ട പിതാവ് റിച്ചാര്‍ഡ് എക്കൊസ്റ്റായെ അറസ്റ്റ് ചെയ്ത പോലീസ് ഇത്രയും ദിവസം ചോദ്യം ചെയ്തിട്ടും മകനെ എവിടെയാണ് ഇറക്കിവിട്ടതെന്ന വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഇയാളിപ്പോള്‍ ഡാളസ് കൗണ്ടി ജയിലിലാണ്.
മകന്റെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിച്ച് പറയുന്നത്. ഇവാന്‍ നോയെല, സേവിന്‍ ഗോണ്‍സാലോസ് എന്നിവരാണ് അന്ന് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഏബെലിനെക്കുറിച്ച് ഒരു മാസം കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. വെടിവെപ്പ് നടത്താനിടയായ സാഹചര്യത്തെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല.