ഒക്കലഹോമ: ഒക്കലഹോമയില്‍ നാലുപേരെ വെടിവെച്ചു കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഗില്‍ബര്‍ട്ട് റെ പോസ്റ്റിലി എന്ന 35കാരനാണ് വധശിക്ഷയ്ക്ക് വിധേയനായത്.
അതി മാരകമായ വിഷം സിരകളിലേക്ക് കുത്തിവെച്ചാണ് വധ ശിക്ഷ നടപ്പിലാക്കിയത്. വിഷം കുത്തിവെച്ചതിനു തൊട്ടുപിന്നാലെ അവസാന നിമിഷം ഗില്‍ബര്‍ട്ടിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്ന് വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചവര്‍ പറഞ്ഞു.
10.02ന് ഗില്‍ബര്‍ട്ടിന്റെ ശരീരത്തിലേക്ക് വിഷ മിശ്രിതം കുത്തിവെച്ചു. അഞ്ച് മിനുട്ടിന് ശേഷം 1-.09ന് ഗില്‍ബര്‍ട്ടിന്റെ മരണം സ്ഥിരീകരിച്ചു. തന്റെ മരണം കാണാനായി ബന്ധുക്കള്‍ വരുന്നതിനെ ഇയാള്‍ തടഞ്ഞിരുന്നു.
അതേസമയം വധശിക്ഷ നടപ്പിലാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. അവസാന നിമിഷത്തില്‍ ഗില്‍ബര്‍ട്ടിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരാണ് പുറത്തു പറഞ്ഞത്.
2005 മെമ്മോറിയല്‍ ഡേയില്‍ ഡെല്‍സിറ്റിയിലെ ട്രെയ്‌ലറിനു പുറത്തുവെച്ചാണ് ഗില്‍ബര്‍ട്ട് നാലു പേരെ വെടിവെച്ചു കൊന്നത്. ഏമി റൈറ്റ് (26), ജെയിംസ് ആള്‍ഡേഴ്‌സണ്‍ 5, ടെറി സ്മിത്ത്(56), ജെയിംസ് സ്വന്‍ഡില്‍ (49) എന്നിവരെയാണ് കൊലപ്പെടുത്തിയത്. എ.കെ.47 റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി ഇരകള്‍ക്ക് നേരെ നിറയൊഴിച്ചത്. ട്രെയ്‌ലില്‍ താമസിച്ചരായിരുന്നു കൊല്ലപ്പെട്ടവര്‍.
തോക്കു ചൂണ്ടിയ പ്രതിയുടെ സമീപത്ത് നിന്ന് ഇരകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഗില്‍ബര്‍ട്ട് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് അനാഥനായി വളര്‍ന്ന് ഗില്‍ബര്‍ട്ട് മയക്കുമരുന്നിന് അടിമയാവുകയായിരുന്നു. പത്തൊമ്പതാം വയസ്സിലാണ് കൊലപാതകം നടത്തിയത്. വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ പരോള്‍ ബോര്‍ഡ് തള്ളിയതിനെത്തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്.