ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. പ്രാദേശിക മൈനിങ് കമ്പനിയുടെ സുരക്ഷാ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു.
വിമാന അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വുഷു നഗരത്തിനു സമീപമുള്ള പർവതയിടുക്കിലാണ് വിമാനം വീണത്. പ്രദേശത്തു തീപടർന്നതായും റിപ്പോര്‍ട്ടുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിമാനം പൂർണമായും തകർന്നെന്നും അപകടമുണ്ടായ പ്രദേശം കത്തിനശിക്കുന്നത് താൻ കണ്ടുവെന്നും ഒരു ഗ്രാമീണൻ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. 123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
കുൻമിങ്ങിൽനിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള വിമാനം, പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11 നാണ് പുറപ്പെട്ടത്. ഗ്വാങ്‌ഷൂ മേഖലയിലെ വുഷു നഗരത്തിനു മുകളിലെത്തിയപ്പോൾ ഉച്ചയ്ക്ക് 2.22നു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 3.05നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ടുചെയ്തു.