കാലിഫോര്‍ണിയ: ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. 4400 കോടി ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്.
'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ'- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു.
ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. അർധരാത്രിയായിരുന്നു പ്രഖ്യാപനം.
അടുത്തിടെയാണ് മസ്‌ക് ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. നിലവില്‍ കമ്പനിയില്‍ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.
ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.