ബാങ്കോക്ക്: കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ മെയ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള നിർബന്ധിത പിസിആര്‍ ടെസ്റ്റ് പിൻവലിക്കാൻ തായ്‌ലൻഡ് തീരുമാനിച്ചു.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് തായ്‌ലന്‍ഡിന്റെ പ്രതീക്ഷ. 2019 ൽ തായ്‌ലൻഡിന് ഇന്ത്യയിൽ നിന്ന് രണ്ട് ദശലക്ഷം സന്ദർശകരെ ലഭിച്ചു. ഇത് രാജ്യത്തെ 2.5 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കാൻ സഹായിച്ചു. ഈ മാസം പ്രഖ്യാപിച്ച ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഈ വർഷം തായ്‌ലൻഡ് ടൂറിസം അതോറിറ്റി 500,000 ഇന്ത്യക്കാരെ പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 'വിസിറ്റ് തായ്‌ലന്‍ഡ് ഇയര്‍ 2022: അമേസിങ് ന്യൂ ചാപ്റ്റര്‍' എന്ന കാമ്പയിനും തായ്‌ലന്‍ഡ് ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ വീണ്ടും ശക്തമായി എത്തിക്കുക എന്നതിലാണ് തായ്‌ലൻഡിന്റെ ശ്രദ്ധയെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) മുംബൈ ഓഫീസ് ഡയറക്ടർ ചോളട സിദ്ധിവർൺ പറഞ്ഞു.
കൂടാതെ, മെയ് മാസത്തിൽ സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്‌സ്‌ചേഞ്ച് എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം പ്രമോഷൻ പരിപാടിയുടെ ഭാഗമാകും തായ് ടൂറിസം അതോറിറ്റി.