വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി കേസുകള്‍ വര്‍ധിക്കുന്നത് ആഗോളതലത്തില്‍ ജാഗ്രതയോടെയാണ് കാണുന്നത്. കുരങ്ങുപനി വായുവിലൂടെ പകരുമെന്നും, എന്നാല്‍ സ്ഥിരമായ മുഖാമുഖ സമ്പര്‍ക്കത്തിലൂടെ (face-to-face contact ) മാത്രമേ ഇത് പടരുകയുള്ളൂവെന്നും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കി.
രോഗികളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെയും അവരുടെ വസ്ത്രത്തിലും കിടക്കയിലും സ്പർശിച്ചും കുരങ്ങുപനി പകരാമെന്ന് സിഡിസി മേധാവി റോഷെൽ വാലെൻസ്‌കി പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് കൊവിഡ് പോലെ വായുവില്‍ തങ്ങിനില്‍ക്കില്ലെന്ന്, കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാണോയെന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പ്രതികരിച്ചു.
രോഗികളുമായുള്ള സാധാരണ സംഭാഷണങ്ങളിലൂടെയോ, അവര്‍ സ്പര്‍ശിച്ച വാതിലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ തൊടുന്നതിലൂടെയോ ഈ രോഗം പടരില്ലെന്നും അവര്‍ പറഞ്ഞു. ഇന്നുവരെ കണ്ട എല്ലാ കുരങ്ങുപനി കേസുകളും നേരിട്ടുള്ള സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്നും റോഷെൽ വാലെൻസ്‌കി ചൂണ്ടിക്കാട്ടി.
സിഫിലിസ്, ഗൊണോറിയ, ക്ലമീഡിയ എന്നിവയുൾപ്പെടെ ലൈംഗികമായി പകരുന്ന ഏതെങ്കിലും അണുബാധയുള്ള അമേരിക്കക്കാര്‍ കുരങ്ങുപനി പരിശോധനയ്ക്ക് വിധേയരാകണമെന്നും അവര്‍ വ്യക്തമാക്കി. പല രോഗികള്‍ക്കും ലൈംഗികാവയവങ്ങളിലും മലദ്വാരത്തിലും വ്രണങ്ങളും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.