ഇസ്താംബുള്‍/ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ആറു വയസുകാരിയെ രക്ഷിച്ചത് ഇന്ത്യന്‍ രക്ഷാസംഘം. എന്‍ഡിആര്‍എഫ് ടീം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
"ഞങ്ങളുടെ എന്‍ഡിആര്‍എഫില്‍ അഭിമാനിക്കുന്നു. തുർക്കിയിലെ രക്ഷാപ്രവർത്തനത്തിൽ, ഇന്ത്യന്‍ സംഘം ഗാസിയാൻടെപ് നഗരത്തിലെ ആറുവയസ്സുകാരിയായ ബെറൻ എന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം എൻഡിആർഎഫിനെ ലോകത്തെ മുൻനിര ദുരന്തനിവാരണ സേനയാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
"ഈ പ്രകൃതിദുരന്തത്തിൽ തുർക്കിക്കൊപ്പം നിൽക്കുന്നു. ഇന്ത്യയുടെ എന്‍ഡിആര്‍എഫ് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നു. ഇന്ന് ഗാസിയാൻടെപ്പിലെ നൂർദാഗിയിൽ നിന്ന് 6 വയസ്സുള്ള പെൺകുട്ടിയെ പുറത്തെത്തിച്ചു," -"ഓപ്പറേഷൻ ദോസ്ത്" എന്ന ഹാഷ്ടാഗോടെ ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.
തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 19,000 പിന്നിട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരച്ചിൽ നാലാം ദിനവും തുടരുകയാണ്.