ലണ്ടന്‍: കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി (ഐടി) റെയ്ഡ് നടത്തിയതിനെക്കുറിച്ച് യുകെ സര്‍ക്കാരിന്റെ മറുപടി തേടി എംപിമാര്‍ രംഗത്ത്. യുകെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ (എഫ്‌സിഡിഒ) പാർലമെന്ററി അണ്ടർസെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ടോറി എംപി ഡേവിഡ് റൂട്ട്‌ലി ബിബിസിയെ പ്രതിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
"ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നു, ഞങ്ങൾ ബിബിസിക്ക് ധനസഹായം നൽകുന്നു, ബിബിസി വേൾഡ് സർവീസ് വളരെ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. മാധ്യമസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും കരുത്തുറ്റ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്" റൂട്ട്‌ലി പറഞ്ഞു. ബിബിസിക്ക് എഡിറ്റോറിയൽ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇന്ത്യന്‍ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൺസർവേറ്റീവ് എംപി ജൂലിയൻ ലൂയിസ് റെയ്ഡിനെ "അങ്ങേയറ്റം ആശങ്കാജനകമാണ്" എന്ന് വിശേഷിപ്പിച്ചു.
ബിബിസി വേൾഡ് സർവീസിനെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ബിബിസി സ്റ്റാഫിന്റെ ക്ഷേമത്തെക്കുറിച്ച് യു.കെ. ഗവൺമെന്റ് ബിബിസിയുമായും ഇന്ത്യയുമായും എന്തൊക്കെ ചർച്ചകൾ നടത്തിയെന്നും ലേബർ എംപി ഫാബിയൻ ഹാമിൽട്ടൺ ചോദിച്ചു.
യുകെയും ഇന്ത്യയും തമ്മിൽ "വിശാലവും ആഴത്തിലുള്ളതുമായ ബന്ധമാണ്" ഉള്ളതെന്നും, ബ്രിട്ടീഷ് സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും, ബിബിസി തങ്ങളുടെ സ്റ്റാഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ആവശ്യപ്പെട്ടാൽ കോൺസുലാർ പിന്തുണയും അവർക്ക് ലഭ്യമാണെന്നും റൂട്ട്‌ലി പറഞ്ഞു.