ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒടുവില്‍ ആശ്വാസം. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ഇമ്രാനെതിരായ മൂന്ന് കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിട്ടുള്ളത്. സില്‍ ഷാ വധക്കേസ് ഉള്‍പ്പെടെയുള്ള മൂന്ന് കേസുകളിലാണ് പിടിഐ ചെയര്‍മാന്‍ ജാമ്യം തേടി കോടതിയില്‍ ഹാജരായത്.
തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം, റേസ് കോഴ്‌സ് പോലീസ് സ്റ്റേഷനിൽ ഇമ്രാനെതിരെ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജാമ്യം ലഭിക്കണമെങ്കിൽ ഇമ്രാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കനത്ത സുരക്ഷയിലാണ് ഇമ്രാന്‍ കോടതിയിലെത്തിയത്.
ഉദ്യോഗസ്ഥര്‍ പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച് മറച്ചാണ് ഇമ്രാനെ കോടതിയിലെത്തിച്ചത്. കൂടാതെ, ബക്കറ്റിന്റെ രൂപത്തിലുള്ള ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ട് ഇമ്രാന്‍ തല മറച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇമ്രാന്‍ ധരിച്ചിരിക്കുന്നത് 'ബുള്ളറ്റ് പ്രൂഫ് ബുര്‍ഖ'യാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. പാകിസ്ഥാന്‍ അണ്‍ടോള്‍ഡ് എന്ന പ്രമുഖമായ ട്വിറ്റര്‍ ഹാന്‍ഡിലിലായിരുന്നു ഇമ്രാനെ ഇത്തരത്തില്‍ പരിഹസിച്ചത്.
കഴിഞ്ഞ വർഷം വസീറാബാദിൽ റാലിക്കിടെയുണ്ടായ ആക്രമണത്തിന് ശേഷം,കനത്ത സുരക്ഷയിൽ മാത്രമാണ് ഇമ്രാന്‍ ഖാന്‍ പുറത്തുകടക്കുന്നതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീവ്രവാദം, കൊലപാതകം, കൊലപാതകശ്രമം, മതനിന്ദ എന്നിവയുമായി ബന്ധപ്പെട്ട 140 ലധികം കേസുകളാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ നേരിടുന്നത്.