തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷം ചലച്ചിത്രതാരങ്ങളുടെ ഒത്തുകൂടലിനുള്ള വേദി കൂടിയായി മാറി. ശോഭ സിറ്റിയിലെ വീട്ടില്‍ കല്യാണരാമന്‍ കുടുംബം ഒരുക്കിയ ആഘോഷരാവില്‍ ബോളിവുഡിലെും, കോളിവുഡിലെയും, മോളിവുഡിലെയും അടക്കം താരങ്ങള്‍ പങ്കെടുത്തു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായ കത്രീന കൈഫ് ഒരിക്കല്‍ കൂടി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി. രണ്‍ബീര്‍ കപൂറും പരിപാടിയില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ ആദ്യ തൃശൂര്‍ സന്ദര്‍ശനമായിരുന്നു ഇത്.
പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിൻ പോളി, ജയറാം, പാർവതി, മാളവിക, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്, സിലംബരശൻ, വിക്രം പ്രഭു, സ്നേഹ, പ്രസന്ന, അരുൺ വിജയ്, റെജീന കസാന്ദ്ര, പ്രിയദർശൻ, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, വിശാഖ്, സത്യന്‍ അന്തിക്കാട്, വിജയ് യേശുദാസ്, എം ജി ശ്രീകുമാർ, ഔസേപ്പച്ചൻ തുടങ്ങിയവരും പങ്കെടുത്തു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പ്രാദേശിക ബ്രാൻഡ് അംബാസഡർമാരായ പ്രഭു ഗണേശൻ (തമിഴ്‌നാട്), അക്കിനേനി നാഗാർജുന (ആന്ധ്രപ്രദേശ്, തെലങ്കാന), കിഞ്ചൽ രാജ്പ്രിയ (ഗുജറാത്ത്), പൂജ സാവന്ത് (മഹാരാഷ്ട്ര), ഋതഭാരി ചക്രവർത്തി (പശ്ചിമ ബംഗാൾ) എന്നിവരും ആഘോഷങ്ങളുടെ ഭാഗമായി.
പാവകളെ പൗരാണിക ആചാരങ്ങളോടെ തട്ടുകളായി പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലുവായിരുന്നു ആഘോഷനാളിലെ പ്രത്യേകത. മുറ്റത്തെ കൽ വിളക്കിൽ തിരി തെളിയിച്ച ശേഷം ബൊമ്മ കൊലുവിനു മുന്നിലെ ആരതിക്കു താരങ്ങൾ എത്തി. എല്ലാ വര്‍ഷവും കല്യാണ്‍ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷവേളയില്‍ ബൊമ്മ കൊലു അതിപ്രധാനമാണ്. ബൊമ്മകൾ (പാവകൾ) സൂക്ഷിക്കുന്ന ക്രമത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
ഭൗതിക തലത്തിൽ നിന്ന് ഉയർന്ന ആത്മീയതയിലേക്കുള്ള മനുഷ്യജീവിതത്തിന്റെ വളർച്ചയുടെ പ്രതീകമാണിത്.ഹിന്ദു പുരാണങ്ങളിലെ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ ഒറ്റ അക്കങ്ങളുള്ള പടവുകളിൽ സൂക്ഷിക്കുന്നു, കൂടാതെ ഒമ്പത് ദിവസവും അതിഥികളെ ക്ഷണിക്കുന്നു. താരനിബിഡമായ നവമി ആഘോഷത്തോടെ ആഘോഷങ്ങൾ സമാപിച്ചു.