മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതിയെ 22 വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരൻ (42)നെയാണ് പിടികൂടിയത്.
22 വർഷം മുമ്പ് തിരൂരിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലത്ത് കൂടെ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം എന്നിവ നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു.
ഇതിനിടെ ഹോട്ടലുടമയുടെ ഭാര്യയുടെ മാലയും ഇവർ മോഷ്ടിച്ചിരുന്നു. അന്ന് പൊലീസ് പിടിയിലായ സുന്ദരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തൃശൂർ റേഞ്ച് ഡി ഐ ജി യുടെ നിർദ്ദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയിൽ സുന്ദരനെ പാലക്കാട്ടുള്ള വസതിയിൽ നിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു.