വയനാട്: സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റകെട്ടായി നിന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു
ആദിവാസി സമൂഹമടക്കം പിന്നോക്ക ജനവിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ കൊവിഡിനെ നേരിടാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. മറ്റ് ജില്ലകളിൽ രോഗ വ്യാപനം ഏറിയപ്പോൾ ഒരു പരിധി വരെ കൊവിഡിനെ പിടിച്ചുകെട്ടാൻ വയനാടിന് കഴിഞ്ഞു. ഇപ്പോൾ ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം 18 വയസിന് മുകളിൽ അർഹരായ എല്ലാവർക്കും വാക്സിൻ നൽകാനായി.
രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയായി വയനാട് മാറിയെന്ന് ജില്ല കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. വാക്സിൻ ലഭ്യത കുറവ് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ഉടൻ പരിഹാരങ്ങൾ കണ്ടെത്താനായത് നേട്ടമായി.
വയനാട്ടിൽ ആകെ 6, 51, 968 പേരാണ് 18 വയസിന് മുകളിൽ ഉള്ളവർ. ഇതിൽ 6, 11, 430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായത്. മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്.