മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ നാലംഗ സംഘം അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു.
തോപ്പുംപടി മൂലങ്കുഴി വാറു വൈദ്യർ റോഡ് വഞ്ചിപ്പുരയ്‌ക്കൽ വി.ഡബ്ല്യു.ജിൻസൺ(23), ബീച്ച് റോഡ് എലംപ്ലാച്ചേരി മിഷേൽ ക്ലീറ്റസ്(18), മുലങ്കുഴി ചക്കാലയ്‌ക്കൽ ജിബിൻ ജോസഫ്(21) എന്നിവരാണ് അറസ്റ്റിലായത്.
പുരികത്തിന് പരിക്കേറ്റ യുവാവുമായി സംഘം ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. ചികിത്സയുടെ ഭാഗമായി തുന്നിക്കെട്ടുന്നതിന് പകരം പുരികം വടിക്കണമെന്ന് നിർദ്ദേശിച്ചതാണ് യുവാക്കളെ പ്രകോപിതരാക്കിയത്. ഇതോടെ ഒരാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സ്വയം കൈ മുറിക്കുകയും അതിന് ചികിത്സ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ പ്രവൃത്തിയിൽ ഡോക്ടർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് യുവാക്കൾ ബഹളമുണ്ടാക്കിയത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ഗായത്രി മോഹൻ, ഡ്യൂട്ടി നഴ്‌സ് എന്നിവരെ സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ കിടന്ന ആംബുലൻസിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പ്രതികൾ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.