തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമർശം നടത്തിയ കെ മുരളീധരൻ എംപിക്ക് എതിരെ കേസെടുത്തു. മുരളീധരനെതിരെ രൂക്ഷമായ പ്രതികരണമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നടത്തിയത്. മുരളീധരനെ നിലയ്ക്ക് നിർത്താൻ പാര്‍ട്ടിയില്‍ ആരുമില്ലേയെന്ന് റഹീം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരൻ വിളമ്പിയത്. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത് .
കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവർ അവകാശപ്പെടുന്നത്). സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാർക്കിടുന്നതും?
മുരളീധരന്റെ കാഴ്ചയിൽ, കാണാൻ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്.
'കാണാൻ കൊള്ളാത്തവർ' അതായത്, കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ് മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്. മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം.
ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന് നല്ല നമസ്കാരം പറയാൻ തോന്നിപ്പോയി. ഉണ്ണിത്താൻ അന്ന് പറഞ്ഞപ്പോൾ വാക്കുകളിൽ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ്. ആർക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല. പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും ശ്രീ ഉണ്ണിത്താൻ, താനറിഞ്ഞ മുരളീധരൻ,അറുവഷളനാണ് എന്ന് പറയുകയായിരുന്നു.
ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്. സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത, ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര. ശ്രീ കെ മുരളീധരനെപ്പോലെ, വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല.
കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായി വന്നതുമല്ല. അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ തകർന്നും പോകില്ല. അവൾ തലയുയർത്തിതന്നെ നിൽക്കും. ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ??