Advertisment

സീറോമലബാർ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയില്‍; ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുന്നു; ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

New Update

publive-image

Advertisment

കാക്കനാട്: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭ ആരാധനക്രമനവീകരണത്തിന്റെ പാതയിലൂടെ കടന്നുപോവുകയാണ്. ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുകയാണെന്നും ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീറോമലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് "ലിത്തൂർജിയ 2021" എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. നവംബർ 7 മുതൽ 10 വരെയായിരുന്നു വെബിനാർ നടന്നത്.

സീറോമലബാർ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ വെബിനാറിൽ സന്ദേശം നല്കി. പരിശുദ്ധ കുർബാന ദൈവജനത്തിന്റെ വിശ്വാസത്തിന്റെ വെളിപ്പെടുത്തലാണെന്നും കുർബാനയിലെ പ്രാർഥനകളും അടയാളങ്ങളും പ്രതീകങ്ങളും വിശ്വാസം പ്രഘോഷിക്കുന്നതിന് സഹായകരമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രഫസറും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ ബ്രോക്ക് വെബിനാറിൽ പ്രധാന പ്രമേയം അവതരിപ്പിച്ചു. പൗരസ്ത്യസുറിയാനി അനാഫൊറകളിലുള്ള മിശിഹാ വിജ്ഞാനീയത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി റവ. ഡോ. ജേക്കബ് കിഴക്കേവീട്, റവ. ഡോ. പോളി മണിയാട്ട് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, ഷംഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. സി. നിർമൽ എം.എസ്.ജെ, ഡോ. മനോജ് എബ്രാഹം, സെന്റട്രൽ ലിറ്റർജി കമ്മിറ്റിയിലെ അംഗങ്ങൾ തുടങ്ങിയവർ വെബിനാറിന് നേതൃത്വം നല്കി

Advertisment