തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ് നേരിട്ട് ഇടപെടും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നു മുതൽ പച്ചക്കറി എത്തിതുടങ്ങുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഇന്നു മുതൽ തന്നെ ഹോർട്ടിക്കോർപ് വഴി വിപണിയിലെത്തിക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനാണ് സർക്കാർ ശ്രമം.
സംസ്ഥാനത്ത് പലയിടത്തും പച്ചക്കറി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ചില്ലറവിപണിയിൽ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്‌ക്ക് 30 മുതൽ നാൽപതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 മുതൽ 80 രൂപ വരെയായി.
കനത്തമഴയെത്തുടർന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അതേസമയം ഇതിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കുകയാണ് ലക്ഷ്യം. അതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചു പോയവർക്ക് അടിയന്തരമായി പച്ചക്കറി തൈകൾ ലഭ്യമാക്കാനും നിർദേശം നല്‍കി.