കൊല്ലം: സാമൂഹ്യ മാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് കുരീപ്പുഴ തായ്വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലി (28) ആണ് പിടിയിലായത്. ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.
സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി ഡി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസ് കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, സിപിഒമാരായ ഷെമീര്‍, ലിനു ലാലന്‍, സിജോ കൊച്ചുമ്മന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.