തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ വന്നശേഷം സംസ്ഥാനത്താകെ കോണ്‍ഗ്രസ് അണികളെ ആക്രമണം നടത്തുന്നതിനായി തള്ളിവിടുന്ന പ്രകോപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ ഭാഗമാണ് ഇടുക്കിയില്‍ നടന്ന സംഭവം. ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ സെമി കേഡര്‍ എങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ജനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സുധാകരൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കെ.എസ്.യു. മുന്‍കൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കൊലപാതകത്തെ കോണ്‍ഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ല. കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കില്‍ അതിനെ അപലപിക്കും.
ഇടുക്കിയില്‍ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസും പ്രതികരിച്ചു.