തൃശൂര്‍: തിരുവനന്തപുരത്ത് ജില്ലാസമ്മേളനത്തിൽ 500ലേറെ പേർ പങ്കെടുത്ത തിരുവാതിരക്കളി വിവാദമായതിന്റെ ക്ഷീണം മാറും മുമ്പ് തൃശൂരിലും നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. നൂറിലേറെ പേര്‍ പങ്കെടുത്തു.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം.
അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും മെഗാതിരുവാതിര സംഘടിപ്പിച്ചത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക.
പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.