കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ കേരള വനംവകുപ്പ് നടത്തിയ പ്രചാരണത്തിന് ട്രോളിലൂടെ മറുപടിയുമായി മലയോര ജനത. നമ്മുടെ കാലാവസ്ഥയിൽ വലിയ മാറ്റം വന്നു, ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട് തുടങ്ങിയ കാര്യങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നടി മഞ്ജു വാര്യരാണ് അവതരിപ്പിക്കുന്നത്.
എന്നാല്‍ വീഡിയോക്കെതിരെ കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന സംഘടന ഫേസ്ബുക്കിലൂടെ രംഗത്തെത്തുകയായിരുന്നു.
"അതേ മഞ്ജു ചേച്ചി, ഈ വേനൽ കാലത്ത് എവിടെയെങ്കിലും പച്ചപ്പ് ബാക്കി ഉണ്ടെങ്കിൽ അത് മലയോരത്തെ കർഷകരുടെ കൃഷിഭൂമിയിൽ ആണ്. മഞ്ജു ചേച്ചി, അയ്യോ മുയുമനും നശിച്ചു പോയേ, ആകെ ബാക്കി ഇത്രേ ഉള്ളേ എന്നു പറഞ്ഞ ഫോറസ്റ്റിൽ ബാക്കി ഉള്ളത് കുറെ ഉണങ്ങിയ തേക്കിലകളും, അതു വീണു നശിച്ചു പോയ അടിക്കാടും മാത്രം. അതുകൊണ്ട് ഒരിറ്റു വെള്ളമോ, ഭക്ഷണമോ വേണം എങ്കിൽ അവർ ഇറങ്ങി വരേണ്ടത് ഈ പറഞ്ഞ ബല്ല്യ കാട്ടിൽ നിന്നും ഞങ്ങളുടെ കുഞ്ഞു കൃഷി ഭൂമിയിലേക്കാണ്. അതു കൊണ്ടു കരിഞ്ഞുണങ്ങി മരുഭൂമി പോലെ ഇരിക്കുന്ന ഈ വനം തിരിച്ചു പിടിക്കണം എന്ന്, മലയോരത്തുള്ള കുഞ്ഞുങ്ങളോട് പറഞ്ഞാൽ, ദേ ഇങ്ങനെ അങ്ങു തിരിച്ചു പിടിക്കും"- എന്നായിരുന്നു സംഘടന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രതികരിച്ചത്.
തുടര്‍ന്ന് ഒരു കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചുപിടിച്ച് നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കേരളം മുഴുവൻ വനം ആക്കിയാൽ കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായി ചെറുക്കാൻ കഴിയുമോ? എന്നു മുതൽ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് തിരിച്ചു പിടിക്കേണ്ടത്? കർഷകർ ചോദിക്കുന്നു.