Advertisment

ഒരു വൈസ്‌ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല, ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല: ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്, പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിനെതിരെ മറുപടി പറഞ്ഞുള്ള കുറിപ്പ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ച് മന്ത്രി എം ബി രാജേഷ്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു.

പിന്‍വലിച്ച പോസ്റ്റ് ഇപ്രകാരം:

ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ്‌ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്‌, മന്ത്രിമാർ, ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്‌. മൂന്ന്‌ കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.

1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌.

2‌. ഒരു വൈസ്‌ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത്‌ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.

3. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്‍റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ്‌ തയാറാക്കുന്നവരാണ്‌ അദ്ദേഹത്തിന്റെ പദവിക്ക്‌ കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല‌. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത്‌ നന്നായിരിക്കും.

Advertisment