തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കർത്തവ്യം എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധികളിലൂടെ അതിനു കൂടുതൽ വ്യക്തതയും വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം വേണം ഗവർണർ പ്രവർത്തിക്കാൻ. ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്ന് ഡോ. അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയ്ക്കു വിധേയമായി വേണം പ്രവർത്തിക്കാൻ. മുഖ്യമന്ത്രിയാണ് മന്ത്രിമാരെ തീരുമാനിക്കേണ്ടത്. അവർ രാജി സമർപ്പിക്കേണ്ടതും മുഖ്യമന്ത്രിക്കാണ്’ – പിണറായി ചൂണ്ടിക്കാട്ടി.
നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന് മുന്നിൽ നമ്മളാരും അപഹാസ്യമാകരുത്. കേരള സർവകലാശാല, ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.