എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്നിവ നടക്കും. 10.30 ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കാര്യദര്‍ശി മണിക്കട്ടന്‍ നമ്പൂതിരി ദീപം പകര്‍ന്ന് പണ്ടാര പൊങ്കാല അടുപ്പുകളില്‍ അഗ്‌നി പകരും. പൊങ്കാലയ്ക്ക് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം സിനിമ താരം സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം നിര്‍വ്വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. മനോജ് പണിക്കര്‍ ശ്രീശൈലം പുതിയതായി പണികഴിപ്പിച്ച ആനക്കൊട്ടില്‍ സമര്‍പ്പണം നിര്‍വ്വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി., കുട്ടനാട് കാര്‍ഷിക വികസന സമതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും. മുഖ്യകാര്യദര്‍ശി ഉണ്ണിക്യഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഭക്തര്‍ തയ്യാറാക്കുന്ന പൊങ്കാല നിവേദ്യം നേദിക്കുന്നതോടെ പൊങ്കാല ചടങ്ങ് സമാപാനം കുറിക്കും. തുടര്‍ന്ന് ഉച്ച ദീപാരാധനയും ദിവ്യാഭിഷേകവും നടക്കും. വൈകിട്ട് 5 ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംസ്‌കാരിക സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
മുഖ്യ കാര്യദര്‍ശി രാധാക്യഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, രമേശ് ഇളമണ്‍ നമ്പൂതിരി മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായര്‍, റ്റി. പ്രസന്നകുമാരി, മറിയാമ്മ ജോര്‍ജ്, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗ്ഗീസ്, ബ്ലോക്ക് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗം കൊച്ചുമോള്‍ ഉത്തമന്‍, ഉത്സവ കമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പ്രസംഗിക്കും. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകര്‍ത്തും.
പശ്ചിമബംഗാൾ ഗവർണ്ണറായി അധികാരമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സി.വി ആനന്ദബോസിനെ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്ര ഭാരവാഹികൾ പൂർണ്ണ കുഭം നല്കി സ്വീകരിച്ചു.