തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം സംബന്ധിച്ചുള്ള വിവാദത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ശൈലജ. വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി ചിന്താ ജെറോമിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ശൈലജ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിൻ്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്.