തിരുവനന്തപുരം: കൈയിൽ കാശുള്ളവർക്ക് ഇത് നല്ലകാലമാണ്. ബിസിനസിനും ഓഹരിക്കച്ചവടത്തിനും ഒന്നും ഇറങ്ങിയില്ലെങ്കിലും ബാങ്കിൽ പണം ഫിക്സഡ് ഡിപ്പോസിറ്റിട്ട് പലിശ വാങ്ങി ജീവിക്കാം. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി തുടർച്ചയായി ആറുവട്ടം റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുത്തനെ കൂട്ടിയത് ബാങ്ക് വായ്‌പാ ഇടപാടുകാർക്ക് തിരിച്ചടിയായെങ്കിലും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്കുണ്ടായത് വലിയനേട്ടം. വായ്‌പാ പലിശനിരക്ക് കൂട്ടിയതിന് ആനുപാതികമായല്ലെങ്കിലും എഫ്.ഡി പലിശയും കൂട്ടാൻ ഒട്ടുമിക്ക ബാങ്കുകളും തയ്യാറായി.
രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള എഫ്.ഡിക്ക് ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം 0.25-0.75 ശതമാനം പലിശവർദ്ധനയാണ് എസ്.ബി.ഐ നടപ്പാക്കിയത്. എസ്.ബി.ഐയിൽ ഇപ്പോൾ എഫ്.ഡിക്ക് 7 ശതമാനം വരെ പലിശ നേടാം. മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം. പുറമേ 400 ദിവസത്തെ പുതിയ എഫ്.ഡി പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 31നകം പദ്ധതിയിൽ ചേരാം; 7.10 ശതമാനമാണ് പലിശനിരക്ക്.
ഫെബ്രുവരി 11ന് പ്രാബല്യത്തിൽ വന്നവിധം രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള എഫ്.ഡിയുടെ പലിശ ആക്‌സിസ് ബാങ്കും കൂട്ടി. ഇപ്പോൾ ബാങ്കിൽ 3.50 മുതൽ 7.10 ശതമാനം വരെ പലിശ നേടാം. രണ്ടുകോടി മുതൽ അഞ്ചുകോടി രൂപവരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഐ.സി.ഐ.സി.ഐ ബാങ്കും ഉയർത്തി. 4.50 മുതൽ 7.15 ശതമാനം വരെ പലിശനേടാനുള്ള അവസരമാണ് ബാങ്ക് നൽകുന്നത്.
രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഇൻഡസ് ഇൻഡ് ബാങ്കും കൂട്ടി. സാധാരണക്കാർക്ക് 3.50 മുതൽ 7.50 ശതമാനം വരെ പലിശനേടാം; മുതിർന്ന പൗരന്മാർക്ക് 4 മുതൽ 8.25 ശതമാനം വരെയും. രണ്ടുകോടി രൂപവരെയുള്ള എഫ്.ഡിക്ക് ബാങ്ക് ഒഫ് മഹാരാഷ്‌ട്രയിൽ ഇപ്പോൾ 6.25 ശതമാനം വരെ പലിശ നേടാം. 7 ശതമാനം വരെ പലിശനൽകുന്ന പുതിയ എഫ്.ഡി പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക്, കരൂർവൈശ്യ ബാങ്ക് തുടങ്ങിയവയും എഫ്.ഡി നിരക്ക് കൂട്ടിയിട്ടുണ്ട്. 7.50 ശതമാനം വരെ പലിശയാണ് കരൂർവൈശ്യ ബാങ്കിൽ ലഭിക്കുക. എച്ച്.ഡി.എഫ്.സി ബാങ്കിൽ 7.15 ശതമാനം വരെയും നേടാം.