കൊച്ചി: ബിഗ് ബോസ് ഷോയില്‍ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം നടന്നത്. ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദിശ സംഘടനയുടെ സ്ഥാപകൻ ദിനു വെയിൽ ഫേസ്ബുക്കിലൂടെയാണ് പരാതി നൽകിയ വിവരം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
മധുവിനെ അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ പരാതി നൽകി
ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന ബിഗ് ബോസ് എന്ന പരിപാടിയിൽ അഖിൽ മാരാർ എന്നയാൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തിൽ വെച്ച് അപകീർത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗർ സൂര്യ എന്ന വ്യക്തിയോട് "നിന്നോട് അരി ആഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും " എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.
പ്രസ്തുത അധിക്ഷേപം നടത്തിയതിനു ശേഷം അഖിൽ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ കൃത്യമായ നടപടികൾ ആവശ്യമുണ്ട്.