Advertisment

"ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻ്റെയും മുമ്പിൽ പോകാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്" ! തന്നെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്കില്ലെന്ന് കെ.ടി. ജലീല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ടെലിവിഷൻ ചർച്ചയിൽ ഭീകരവാദി എന്ന വിളിച്ച ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്കില്ലെന്ന് ഡോ.കെ.ടി.ജലീൽ. വി.ടി. ബൽറാം അടക്കമുളള നേതാക്കൾ നിയമ നടപടിക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൽക്കാലം അതുവേണ്ടെന്നാണ് തൻെറ വ്യക്തിപരമായ തീരുമാനമെന്ന് ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

"ജലീൽ" എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻ്റെയും മുമ്പിൽ പോകാൻ തൻ്റെ മനസ്സ് അനുവദിക്കുന്നില്ല. അത് തൻെറ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീകരവാദിയെന്ന് വിളിച്ച് ബി.ജെ.പി നേതാവിനെതിരെ കേസിന് പോകാനില്ലെന്ന് ജലീൽ വ്യക്തമാക്കിയത്.


അയല്‍നാട്ടുകാരനും പത്ത് വര്‍ഷം നിയമസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. കെ.ടി.ജലീല്‍ ഒരു 'ഭീകരവാദി'യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.സിസി വൈസ് പ്രസിഡന്റ് വി.ട‌ി.ബൽറാം രംഗത്തെത്തിയതോടെയാണ് ജലീൽ നിയമനടപടിക്ക് പോകണമെന്ന ആവശ്യം ചർച്ചയായത്.


ജലീലിനെ കുറിച്ച് ബിജെപി നേതാവ് പൊതു പ്ലാറ്റ്‌ഫോമില്‍ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ .ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കില്‍ അക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്നും ബൽറാം പ്രഖ്യാപിച്ചിരുന്നു.

സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ജലീല്‍ തന്നെ മുന്‍കൈ എടുത്ത് മാതൃക കാട്ടണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു.രാഷ്ട്രീയ കൗശലം നിറഞ്ഞ ബൽറാമിൻെറ ആവശ്യത്തോട് അതേ കൗശലത്തോടെ‌ തന്നെയാണ് ജലീലും പ്രതികരച്ചിരിക്കുന്നത്.

നിയമ നടപടിക്ക് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച ജലീൽ പക്ഷേ ആവശ്യത്തിൽ കൊത്തിയില്ല. ജീവിതത്തിൽ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ പ്രതിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ജലീൽ സ്വയം പ്രതിരോധിക്കുന്നത്.


അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ താൻ പ്രതിയായിട്ടില്ലെന്നും വിശദീകരിക്കുന്ന ജലീൽ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻെറ ഭീകരവാദിയെന്ന ആക്ഷേപത്തേ തളളിക്കളയുന്നു.


ഭീകരവാദ ബന്ധം ഉൾപ്പടെ അന്വേഷിക്കുന്ന എൻ.ഐ.എ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഏകദേശം 40 മണിക്കൂർ തന്നിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും തൻ്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. പശുവിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നെടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നെടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച്‌ അത്തരം കാട്ടാളത്തങ്ങളെ എതിർക്കും.

അതിൻ്റെ പേരിൽ ഏത് 'മുദ്ര' പതിച്ച് തന്നാലും തനിക്കതൊരു പ്രശ്നമല്ല. താനാരാണെന്ന് തന്നെ അറിയുന്ന ജനങ്ങൾക്കറിയാമെന്നും ജലീൽ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇന്ത്യക്കാരനായി ജനിച്ച താൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് തൻ്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും.എന്നു പറഞ്ഞുകൊണ്ടാണ് ജലീൽ ഫേസ് ബുക്ക് കുറിപ്പ് ഉപസംഹരിക്കുന്നത്.ജലീലിൻെറ പോസ്റ്റിൻെറ പൂർണരൂപം ചുവടെ

''24 ന്യൂസിൻ്റെ അന്തിച്ചർച്ചയിൽ പങ്കെടുത്ത് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ എന്നെ "ഭീകരവാദി" എന്നാക്ഷേപിച്ചതിനെ കുറിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് പലരും സഹോദര ബുദ്ധ്യാ ഉണർത്തി. ചർച്ചയിൽ തന്നെ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് പി തോമസ് ആ പ്രസ്താവനയോട് ശക്തമായി പ്രതിഷേധിച്ചു. വാർത്താവതാരകനും തൻ്റെ വിയോജിപ്പ് പ്രകടമാക്കി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് ശ്രീ വി.ടി ബൽറാം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലും നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്.

തൽക്കാലം നിയമനടപടി വേണ്ടെന്നാണ് എൻ്റെ വ്യക്തിപരമായ തീരുമാനം."ജലീൽ" എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻ്റെയും മുമ്പിൽ പോകാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്.

ജീവിതത്തിൽ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ ഞാൻ പ്രതിയായിട്ടില്ല.

ഭീകരവാദ ബന്ധം ഉൾപ്പടെ അന്വേഷിക്കുന്ന എൻ.ഐ.എ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഏകദേശം 40 മണിക്കൂർ എന്നിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും എൻ്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. ടാക്സ് അടക്കാത്ത ഒരു രൂപ പോലും കൈവശമില്ല. കിട്ടുന്ന പരിമിതമായ വരുമാനത്തിൻ്റെ പരിതിക്കുള്ളിൽ ഒതുങ്ങിനിന്നേ ജീവിച്ചിട്ടുള്ളൂ.

കഴിഞ്ഞ 30 വർഷത്തെ എൻ്റെ ബാങ്ക് എക്കൗണ്ടുകൾ മുടിനാരിഴകീറി സസൂക്ഷ്മം നോക്കി. ഞാൻ അനുഭവിക്കുന്ന സ്വത്തുവഹകളും വീട്ടിനകത്തെ ഉപകരണങ്ങളും കണക്കെടുത്ത് പരിശോധിച്ചു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജൻസികൾക്ക് പകൽ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനായി.

കോൺഗ്രസ്സിനെയും ലീഗിനേയും ഞാൻ വിമർശിക്കാറുണ്ട്. ബി.ജെ.പിയേയും സംഘ്പരിവാർ ശക്തികളെയും ശക്തമായി എതിർക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിർദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്.

പശുവിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നെടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നെടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച്‌ അത്തരം കാട്ടാളത്തങ്ങളെ എതിർക്കും. അതിൻ്റെ പേരിൽ ഏത് 'മുദ്ര' പതിച്ച് തന്നാലും എനിക്കതൊരു പ്രശ്നമല്ല. ഞാനാരാണെന്ന് എന്നെ അറിയുന്ന ജനങ്ങൾക്കറിയാം.

ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് എൻ്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും.''

Advertisment