കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച ബൈക്കാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായത്.
പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച ബൈക്കാണ് കാണാതായത്. ശരത് ലാലിനെയും, കൃപേഷിനെയും അക്രമിക്കുന്നതിനെത്തിയ സംഘം ഉപയോഗിച്ച മോട്ടോർ സൈക്കിളുകളിൽ ഒന്നായിരുന്നു ഇത്.
കേസിലെ എട്ടാം പ്രതി പനയാല്‍ വെളുത്തോളി സ്വദേശി എ സുബീഷ് സഞ്ചരിച്ച കെഎൽ 60 എൽ 5730 ഹോണ്ട മോട്ടോർ സൈക്കിളാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത മോട്ടോർ സൈക്കിൾ കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയതായി ബേക്കൽ പൊലീസ് പറയുന്നു.
എന്നാൽ, ബേക്കൽ പൊലീസിന്‍റെ സുരക്ഷ കസ്റ്റഡിയിൽ കോടതി, ബൈക്ക് നൽകിയതായാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഇപ്പോൾ സിബിഐ അന്വേഷിക്കുന്ന കേസില്‍ ആയുധങ്ങളുടെ ഫോറന്‍സിക്ക് പരിശോധനയടക്കം നടക്കാനിരിക്കെയാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാണാതായിരിക്കുന്നത്.
ഈ ബൈക്ക് ഉള്‍പ്പടെ പന്ത്രണ്ട് വാഹനങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. കൊലക്ക് ശേഷം ഗൾഫിലേക്ക് കടന്ന സുബീഷിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കാണാതായ വാഹനത്തിനായി തെരച്ചിലിലാണ് പൊലീസ്.