കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം ഇന്നു തൃശൂരില്‍ ചേരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് ചില ഔദ്യോഗിക പരിപാടികളുമായ ബന്ധപ്പെട്ട് ഇന്നു തൃശൂരില്‍ ഉണ്ട്. അതുകൊണ്ടാണ് യോഗം ചേരാന്‍ തൃശൂര്‍ തെരഞ്ഞെടുത്തത്.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പൊരുന്നേടം എന്നിവരാണ് സ്ഥിരം സിനഡില്‍ ഉള്ളത്. മാര്‍ ജേക്കബ് മനത്തോടത്തിനോട് തൃശൂരില്‍ എത്താനാണ് നിര്‍ദേശം.
മറ്റു രണ്ടു പേര്‍ ഓണ്‍ലൈനിലും യോഗത്തില്‍ പങ്കെടുക്കും. സഭാ സിനഡിന്റെ തീരുമാന പ്രകാരം നാളെ മുതലാണ് രൂപതകളില്‍ ഏകീകൃത കുര്‍ബാന തുടങ്ങേണ്ടത്. അതിനിടെ ഇന്നു ആരാധനാ ക്രമ ഏകീകരണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയെ ഒഴിവാക്കി മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
നിലവില്‍ റോമിലുള്ള മാര്‍ കരിയില്‍ പൗരസ്ത്യ തിരുസംഘവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതു സംബന്ധിച്ച് പൗരസ്ത്യ തിരുസംഘത്തില്‍ നിന്നും സിറോമലബാര്‍ സഭ സനഡിന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സഭ നേരിട്ട ബുദ്ധിമുട്ട് പൗരസ്ത്യ തിരുസംഘത്തെ അറിയിക്കാന്‍ മേജര്‍ ആര്‍ച്ച ബിഷപ്പിനെയും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും സ്ഥിരം സിനഡ് ചുമതലപ്പെടുത്തും.
പ്രതിഷേധത്തിനോ സമ്മര്‍ദ്ദത്തിനോ വഴങ്ങി ആരാധനാക്ര ഏകീകരണത്തിന് ഇളവു നല്‍കിയാല്‍ അത് തെറ്റായ കീഴ് വഴക്കങ്ങളാകും സൃഷ്ടിക്കുകയെന്നും സ്ഥിരം സിനഡ് പൗരസ്ത്യ തിരസംഘത്തെ അറിയിക്കും.