കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ ഭരണത്തില്‍ ശക്തമായ ഇടപെടലിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരുങ്ങുന്നു. സഭാ തലവനെപ്പോലും ആക്ഷേപിക്കുന്ന വിധം കുത്തഴിഞ്ഞ സംവിധാനമായി മാറിയ അതിരൂപതാ സംവിധാനത്തില്‍ ശക്തമായ അഴിച്ചുപണിക്കും ശുദ്ധീകരണത്തിനുമാണ് കര്‍ദ്ദിനാളിന്റെ നീക്കം.
ഇതിനായി ആഴ്ചയില്‍ അഞ്ച് ദിവസവും അതിരൂപതാ ആസ്ഥാനത്ത് ചിലവഴിക്കാനാണ് കര്‍ദ്ദിനാളിന്റെ തീരുമാനം. നിലവില്‍ ആഴ്ചയില്‍ 3 ദിവസമായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ചിലവഴിച്ചിരുന്നത്. കൂടാതെ അതിരൂപതാ ഭരണത്തില്‍ സഹായമെത്രാന്മാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കിയിരുന്നു.
എന്നാല്‍ അതിരൂപതയിലെ ചില വൈദികരുടെ ചെയ്തികളും ഇവരുടെ ബാഹ്യ ബന്ധങ്ങളും സഭയ്ക്കാകെ അപമാനം വരുത്തി വയ്ക്കുന്ന നിലയിലായി മാറിയതോടെ ഇനി അത്തരം വിട്ടുവീഴ്ചകള്‍ പാടില്ലെന്നാണ് സഭാ സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാരും ആലഞ്ചേരി പിതാവിനെ ഉപദേശിച്ചത്. ഈ സാഹചര്യത്തില്‍ അതിരൂപതയില്‍ ശുദ്ധികലശമാണ് കര്‍ദ്ദിനാളിന്റെ ലക്‌ഷ്യം.
അതേസമയം, സമീപ ദിവസങ്ങളിലെ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും പറയുന്നു. അത്തരം നടപടികള്‍ക്ക് കര്‍ദ്ദിനാള്‍ എതിരാണ്. തെറ്റായ പ്രവണതകളിലൂടെ സഞ്ചരിക്കുന്നവരെ ശരിയായ പാതയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനാണ് അദ്ദേഹത്തിന്‍റെ നീക്കം. ആ നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ മാത്രം നടപടിയെന്നാണ് നിലവിലെ തീരുമാനം.
ഇപ്പോള്‍ അതിരൂപതയിലെ മുക്കാല്‍ ഭാഗം വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും പിന്തുണ കര്‍ദ്ദിനാളിനുണ്ട്. 20 പേര്‍ താഴെ വൈദികര്‍ മാത്രമാണ് ഇപ്പോഴും തീവ്ര നിലപാടുകാരായി തുടരുന്നത്.