Advertisment

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത് പ്രായോഗികമല്ല. മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് ജനങ്ങളുടെ ദുരിതം കൂട്ടും. വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ് കെ-റെയിൽ കോർപറേഷൻ. തിരുവനന്തപുരം- കണ്ണൂ‌ർ യാത്രയ്ക്ക് വന്ദേഭാരതിന് വേണ്ടത് ഏഴരമണിക്കൂ‌ർ. നിലവിലെ പാതയ്ക്കരികെ പുതിയ രണ്ട് പാതകൾ വരണമെന്നും കെ-റെയിൽ

നിലവിലെ പാതകളുടെ ശേഷിയുടെ 130 ശതമാനവും അതിലേറെയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വേഗമേറിയ ട്രെയിനുകൾക്കായി മറ്റുള്ളവ പിടിച്ചിടുന്നത് യാത്രാദുരിതമേറ്റും

New Update
vande

തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശേഷം ലഭിച്ച വന്ദേഭാരത് ട്രെയിനുകളെ തള്ളിപ്പറയുകയാണ് കെ-റെയിൽ കോർപറേഷൻ. തിരക്ക് വളരെ കൂടിയ കേരളത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രയോഗികമല്ലെന്നാണ് കെ-റെയിലിന്റെ വാദം. വന്ദേഭാരത് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത ലഭിക്കണമെങ്കില്‍ നിലവിലെ ട്രാക്കുകളിലെ  626 വളവുകള്‍ നിവര്‍ത്തേണ്ടതായി വരും. അതിനു വരുന്ന ചെലവ് ഭീമമാണ്. വര്‍ഷങ്ങളുടെ സമയവുമെടുക്കും. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാതെ നിര്‍മാണ പ്രവൃത്തി നടത്താനും പറ്റില്ല.

Advertisment

കേരളത്തിലെ  ബ്രോഡ് ഗേജ് ട്രാക്കുകളില്‍  തീവണ്ടികള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍  മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇത് ശരാശരി വേഗം മണിക്കൂറിൽ 40 മുതൽ 50 കി മി വരെയായി പരിമിതപ്പെടുത്തുന്നു. കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ ശരാശരി 70 കി മി വേഗതയാണുള്ളത്.

യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ വളവുകള്‍ പരമാവധി കുറഞ്ഞ  സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതിയാണ് കേരളത്തിൽ വരേണ്ടത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ എത്താന്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ ആവശ്യമുള്ളപ്പോള്‍ സില്‍വര്‍ലൈനിന് മൂന്ന് മണിക്കൂര്‍ 19 മിനിറ്റ് മതിയെന്നും കെ-റെയിൽ കോർപറേഷൻ വിശദീകരിക്കുന്നു.

നിലവിലെ പാതകളുടെ ശേഷിയുടെ 130 ശതമാനവും അതിലേറെയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വേഗമേറിയ ട്രെയിനുകൾക്കായി മറ്റുള്ളവ പിടിച്ചിടുന്നത് യാത്രാദുരിതമേറ്റും. പുതിയ പാതകൾ നിലവിലെ ലൈനുകളുടേതു പോലെ ബ്രോഡ്‌ഗേജിലാണെങ്കിൽ അതിലൂടെ വന്ദേഭാരത് അടക്കം അതിവേഗ ട്രെയിനുകളോടിക്കാനാവും. കേരളത്തിനു വേണ്ടത് രണ്ട് അധികപാതകളാണ്. അതില്‍ അതിവേഗ വണ്ടികള്‍ക്ക് ഓടാന്‍ സാധിക്കണം. വന്ദേഭാരതില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതും മറ്റു വണ്ടികളില്‍ യാത്ര ചെയ്യുന്നവരുടെ ദുരിതം കൂടുന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട്- കെ റെയിൽ പറയുന്നു.

എറണാകുളം-ഷൊർണൂർ പാതയിൽ 130%, കായംകുളം-തിരുവനന്തപുരം പാതയിൽ 110% എന്നിങ്ങനെയാണ് ശേഷിയേക്കാൾ ട്രാക്കുപയോഗം. പുതുതായി 2ബ്രോഡ്‌ഗേജ് പാതയുണ്ടാക്കുകയും സ്റ്രേഷൻ, സിഗ്നൽ എന്നിവ നവീകരിക്കുകയും ചെയ്താൽ മണിക്കൂറിൽ 160കിലോമീറ്റർ വേഗം കിട്ടും. സ്റ്റാൻഡേർഡ് ഗേജാണെങ്കിൽ 200കി.മി വേഗതയിൽ ട്രെയിനോടിക്കാം. സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കാനുദ്ദേശിച്ച സിൽവർലൈനിന് കേന്ദ്രം അനുമതി നൽകിയിട്ടില്ല. നിലവിലെ റെയിൽലൈനുകളുമായി ബന്ധിപ്പിക്കാനാവാത്തതാണ് സ്റ്റാൻഡേർഡ് ഗേജ്. പുതിയ പാതകൾ ബ്രോഡ്ഗേജിലാണെങ്കിൽ സിഗ്നൽ സംവിധാനം പരിഷ്കരിച്ച് ഇപ്പോഴുള്ള വന്ദേഭാരത് 160കി.മി വേഗത്തിലോടിക്കാം. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലുൾപ്പെടുത്തി നിലവിലെ ലൈനുകൾക്ക് സമാന്തരമായി ഇരട്ടപ്പാത പണിയാം.

വന്ദേഭാരതില്‍  ദിവസം 1200 പേരാണ് യാത്ര ചെയ്യുന്നത്. സില്‍വര്‍ലൈനില്‍ ദിവസം 80000 ല്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ പത്തു ലക്ഷത്തോളം യാത്രക്കാരെ ഒരു ദിവസം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. കേരളത്തിനു മൂന്നാമത്തെയും നാലാമത്തെയും പാത എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് സില്‍വര്‍ലൈന്‍ തുടക്കം മുതല്‍ വിഭാവന ചെയ്തിട്ടുള്ളതെ‌ന്ന് കെ-റെയിൽ കോർപറേഷൻ പറയുന്നു. കേരളത്തില്‍ റോഡ് മാര്‍ഗം സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയുന്നവരെ അതിവേഗ ഇന്റര്‍സിറ്റി സര്‍വീസുകളിലൂടെ പൊതു ഗതാഗത സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് സില്‍വര്‍ലൈനിന്റെ ലക്ഷ്യമെന്നും കെ റെയിൽ പറയുന്നു. പുതിയ രണ്ട് റെയിൽപാതകളുടെ അനുമതി നേടിയെടുക്കാൻ സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും

vande bharath thiruvannanthapuram
Advertisment