പന്തല്ലൂര്‍: തമിഴ്‌നാട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഓട്ടത്തിനിടെ ടയര്‍ ഊരി തെറിച്ചു. ദേവാലക്കടുത്ത് നീര്‍മട്ടത്ത് റോഡില്‍ നിരങ്ങി നിന്ന ബസ് വന്‍ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ദേവാല നീര്‍മട്ടത്തില്‍ ഒരു ഭാഗത്ത് വന്‍ കൊക്കയാണ്. കൊടുംവളവുകള്‍ നിറഞ്ഞ റോഡിലാണ് അപകടം ഉണ്ടായത്. ബസില്‍ 20 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ മുന്‍വശത്തുള്ള ടയര്‍, ഓട്ടത്തിനിടെ ഹബില്‍ നിന്നും ഊരി തനിയെ നിരങ്ങി സമീപത്തുള്ള വീടിനു മുകളിലേക്കു വീഴുകയായിരുന്നു. രാവിലെ 10 മണിക്കാണ് അപകടം.
പന്തല്ലൂരില്‍ നിന്നും സേലത്തിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതേ റോഡില്‍ മരപ്പാലത്തിനു സമീപത്ത് നിറയെ യാത്രക്കാരുമായി വന്ന താളൂര്‍- ഗൂഡല്ലൂര്‍ ബസ് ബ്രേക്ക്ഡൗണായി റോഡില്‍ കുടുങ്ങി. യാത്രക്കാര്‍ പിറകെ വന്ന മറ്റു വാഹനങ്ങളില്‍ കയറിയാണ് ഗൂഡല്ലൂര്‍ക്കു പോയത്.