ബെംഗളൂരു: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി നീക്കം. രാജ്യത്തെ മൊബൈൽ ഫോൺ വിപണിയുടെ പ്രധാനപ്പെട്ട പങ്ക് കയ്യാളുന്ന ഷവോമിയുടെ ഇടപാടുകൾ അന്വേഷണ ഏജൻസി നിരീക്ഷിച്ചു വരികയായിരുന്നു.
നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 5,551.27 കോടി രൂപ പിടിച്ചെടുത്തായി ഇഡി അറിയിച്ചു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് നടപടി. എച്ച്എസ്ബിസി ബാങ്ക്, സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകളിലായാണ് തുകയുണ്ടായിരുന്നത്. വൻ തുക റോയിൽറ്റിയുടെ പേരിൽ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം.
അതേസമയം, നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. ‘ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്മാരായ ഷഓമിയുടെ 5,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ഇഡി കണ്ടുകെട്ടി. ഇതേ ഷവോമിക്കു തന്നെയാണ് പിഎം കെയേഴ്സിലേക്ക് 10 കോടി രൂപ സംഭാവന നൽകാൻ അനുമതി നൽകിയതും. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ ചോദ്യങ്ങളും കല്ലെറിയപ്പെട്ടു’– മഹുവ പറഞ്ഞു.