ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഭയന്നോടിയ ചിലർ മുറികളിൽ കയറി വാതിലടച്ചു. ചില അഭിഭാഷകർ കയ്യിൽ കിട്ടിയ വടി കൊണ്ട് പുലിയെ അടിച്ചോടിക്കാനും ശ്രമിച്ചു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. പരിക്കേറ്റ എല്ലാവരേയും അടുത്തുള്ള ആശുപത്രയിലേക്ക് മാറ്റി. പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ പോലീസ് സേനയും സ്ഥലത്തെത്തി.