പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാനേതാവും മുന്‍ എം.പിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും ശവകുടീരത്തിൽ ദേശീയ പതാക സ്ഥാപിച്ച് വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ് രാജ്കുമാര്‍ രാജു. അതിഖിന്റെയും അഷ്‌റഫിന്റെയും നീതിക്കുവേണ്ടി പോരാടുമെന്നും ഇദ്ദേഹം പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'അതിഖ് ഭായ് അമര്‍ രഹേ...' എന്ന് ഇയാള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്കുമാർ സിംഗ് എന്ന രാജ്ജു ഭയ്യ ഭയ്യ, അതിഖ് അഹമ്മദിനെ രക്തസാക്ഷി എന്ന് വിളിച്ച് നേരത്തെയും വിവാദം സൃഷ്ടിച്ചിരുന്നു.
"Atiq Bhai Amar Rahe...", says Rajkumar as he laid Tiranga on Atiq's grave- WATCH.
— TIMES NOW (@TimesNow) April 19, 2023
Rajkumar has now been expelled from the Congress party for 6 years after demanding 'Bharat Ratna for Atiq'.@Amir_Haque | #AtiqAhmed #Rajkumar pic.twitter.com/afJcVcCAGd
അതിഖിന് ഭാരത്‌രത്‌ന നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അന്തരിച്ച മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ ലഭിക്കുമെങ്കിൽ എന്തുകൊണ്ട് അതിഖ് അഹമ്മദിന് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം ലഭിച്ചുകൂടായെന്നായിരുന്നു ഇദ്ദേഹം ഇതു സംബന്ധിച്ച് വിശദീകരിച്ചത്.
അതിഖ് അഹമ്മദ് രക്തസാക്ഷിയായതിനാൽ മൃതദേഹം ത്രിവർണപതാകയിൽ പൊതിയണമായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് രാജ്ജു ഭയ്യ ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ദക്ഷിണ മലകയിലെ വാര്‍ഡ് നമ്പര്‍ 43 സ്ഥാനാര്‍ത്ഥിയാണ് രാജ്ജു ഭയ്യ. വൻ പ്രതിഷേധത്തെ തുടർന്ന് പാർട്ടി അദ്ദേഹത്തെ പിന്നീട് സസ്‌പെൻഡ് ചെയ്തു.
ഏപ്രിൽ 15ന് രാത്രിയാണ് പ്രയാഗ്‌രാജിലെ മെഡിക്കൽ കോളേജിന് സമീപം വെച്ച് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് പേര്‍ കൊലപ്പെടുത്തിയത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പ്രയാഗ്‌രാജിൽ വിചാരണയ്‌ക്കായി കൊണ്ടുവന്നപ്പോഴാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 13-ന് ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ അഹമ്മദിന്റെ മകൻ അസദും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടു. ഉമേഷ് പാൽ വധക്കേസിൽ അസദും സഹായി ഗുലാമും പ്രതികളായിരുന്നു. ഏപ്രിൽ 15ന് രാവിലെയായിരുന്നു അസദിന്റെ സംസ്‌കാരച്ചടങ്ങുകള്‍.