പത്തനംതിട്ട : അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ഏനാത്ത് സ്വദേശി സുൽത്താനെ ആണ് നേതാക്കൾ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ രണ്ട് സിഐടിയു നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പ്രദേശത്ത് സിപിഎം-സിപിഐ സംഘർഷം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സി.ഐ.ടി.യു തൊഴിലാളികൾ യൂണിയൻ വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നതിനെ തുടർന്നാണ് ഇന്നലെ സംഘർഷം ഉണ്ടായത്.
തൊഴിലാളി സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സിപിഎം-സിപിഐ നേതൃത്വങ്ങൾ ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായി. നൂറോളം പ്രവർത്തകർ ഒത്തുകൂടിക്കൊണ്ട് ഒരു മണിക്കൂറോളം എം.സി, കെ.പി റോഡിലെ ഗതാഗതം തടസ്സസപ്പെടുത്തി.
യൂണിയൻ വിട്ട് സിപിഐക്കൊപ്പം പോയ ഏഴ് പ്രവർത്തകരെ കഴിഞ്ഞ ദിവസം സിഐടിയു, സിപിഎം പ്രവർത്തകർ മർദ്ദിച്ചിരുന്നു. അതോടൊപ്പം തന്നെ യൂണിയൻ മാറിയ രണ്ട് പേരെയും ജോലി ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.