പത്തനംതിട്ട: കനത്ത മഴയിൽ മണിമല, പമ്പ എന്നീ നദികളിൽ വെള്ളം പൊങ്ങി കലങ്ങിയതിനാൽ പമ്പിംഗ് നിർത്തിവെച്ചു. ഇതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂർ, കുന്നന്താനം, കുറ്റൂർ, തിരുവൻവണ്ടൂർ, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുട്ടനാട് എന്നീ പ്രദേശങ്ങളിലേയും കുടിവെള്ള വിതരണത്തിന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തടസം നേരിടുമെന്ന് തിരുവല്ല പി.എച്ച് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മഴ ശക്തി പ്രാപിച്ചതോടെ ജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചു. കൂടാതെ നദികളിലെ കലങ്ങിയ വെള്ളം മൂലം പമ്പിംഗ് സംവിധാനവും തകരാറിലായിരിക്കുകയാണ്. കുടിവെള്ള ക്ഷാമം ഉണ്ടാവാതിരിക്കാൻ എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ പരിശ്രമിക്കുകയാണ്.
അതിനിടെ തെക്കൻ ജില്ലകളിലുണ്ടായ കനത്ത മഴയിൽ മരണം 23ആയി. കോട്ടയം, ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹം കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി.