ടെലിവിഷൻ പ്രേക്ഷകരെ ഒന്നാകെ വിഡ്ഢികളാക്കുന്ന ഒരു പരിപാടിയാണ് ചാനൽ ചർച്ച. അജൻഡ സെറ്റ് ചെയ്തതിനു ശേഷം ഏതെല്ലാം രീതിയിൽ ചർച്ച മുന്നേറണമെന്ന് അവതാരകൻ / അവതാരിക തീരുമാനിക്കും. പിന്നീട് അവതാരകരുടെ അജൻഡക്കനുസരിച്ച് അതിഥികൾ മൊഴിയണം.
സെറ്റ് ചെയ്ത അജൻഡക്ക് എതിരായി എന്തെങ്കിലും ഒരു വാക്ക് അതിഥിയുടെ നാവിൽ നിന്ന് വീണാൽ ആ വാചകം മുഴുമിപ്പിക്കാൻ അതിഥിയെ സമ്മതിക്കാതെ അവതാരകർ കേറി ഇടപെടും. നട്ടെല്ലുള്ള ചിലർ കയർക്കുമ്പോൾ മാത്രം കുറച്ച് വഴങ്ങും.
ഈ പേക്കൂത്തിനെതിരെയാണ് സുപ്രീം കോടതി ഇന്ന് കടുത്ത വിമർശനം പുറപ്പെടുവിച്ചിരിക്കുന്നത്. അവതാരകർ അതിഥികളെ സംസാരിക്കുവാൻ സമ്മതിക്കാറില്ല എന്ന് കോടതി എടുത്ത് പറഞ്ഞു.
എന്തൊരു ധാർഷ്ട്യവും അഹങ്കാരവുമാണ് അവതാരകൻ / അവതാരികമാർക്ക്. തങ്ങൾ വിജ്ഞാനത്തിന്റെ നിറകുടങ്ങളാണെന്നും തന്റെ മുമ്പിൽ ഇരിക്കുന്നവർ തനി വിവരദോഷികളാണെന്നുമാണ് ഇവരുടെ വിചാരം.
യാതൊരു വിനയവുമില്ല. യാതൊരു മര്യാദയുമില്ല. വിളിച്ച് വരുത്തിയവനെ ആക്ഷേപിച്ച് വിടുക. ചില ചോദ്യശരങ്ങൾ പായിച്ചതിനു ശേഷം ചില അവതാരികമാർ തല ചെരിച്ച് വച്ച് ഒരു ഇരിപ്പുണ്ട്. കടുവാക്കൂട്ടിൽ അകപ്പെട്ടവനെപ്പോലെ അതിഥി എന്ന് പറയപ്പെടുന്ന വ്യക്തി എന്തൊക്കെയോ വിളിച്ച് പറയും.
ആരോടാണീ കയർക്കുന്നത് ? ആരോടാണീ ധാർഷ്ട്യം ? അഹങ്കാരം നിറഞ്ഞ വാക്കുകൾ. എന്നാൽ വിവരമില്ലാത്തവർ ഇവരെ സോഷ്യൽ മീഡിയ വഴി സ്റ്റാറാക്കും.
ക്ഷണിക്കപ്പെടുന്ന അതിഥിക്ക് അഞ്ച് പൈസയോ ഒരു കാലിച്ചായയോ കൊടുക്കില്ല. തങ്ങളുടെ സുന്ദരമായ വദനം വെളിയിൽ വരാൻ വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായി നിൽക്കുന്നവരാണ് അതിഥികൾ.
എന്തായാലും സുപ്രീം കോടതി അവതാരകരുടെ അഹങ്കാരത്തിന്റെ കടക്കൽ കത്തി വച്ചിരിക്കുകയാണ്. അതിഥികളെ വിളിച്ചാൽ സംസാരിക്കാൻ അനുവദിക്കണം. സുപ്രീം കോടതി ഉറപ്പായും മലയാള വാർത്താ ചാനലിലെ അവതാരകരെ കണ്ടിരിക്കും.