ദുബായ്: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയേയും പാക് ബൗളര്‍ ഷഹീന്‍ അഫ്രീദിയേയും താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകള്‍ക്കെതിരെ മുന്‍ പാക് താരം മുഹമ്മദ് ആമിര്‍ രംഗത്ത്. ബുംറയേയും ഷഹീനിനേയും താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് ആമിര്‍ പറയുന്നു.
‘ ഇപ്പോൾ ഷഹീനെ ബുമ്രയുമായി താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. കാരണം, ഷഹീൻ ചെറുപ്പമാണ്. പഠിച്ചു വരുന്നതേയുള്ളൂ. ബുംറ വളരെക്കാലമായി ഇന്ത്യയ്ക്കായി കളിക്കുന്നു. നിലവിൽ ഏറ്റവും മികച്ച ട്വന്റി20 ബോളർ അദ്ദേഹമാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഡെത്ത് ഓവറിൽ.’– മുഹമ്മദ് ആമിർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പാകിസ്താന്റെ മികച്ച ബൗളറാണ് ഷഹീന്‍ അഫ്രീദി. യുവതാരങ്ങള്‍ക്കിടയില്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷഹീന്‍ മികച്ച താരം കൂടിയാണ്. പേസ് ബൗളിങ്ങില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. ഷഹീനൊപ്പം ഹസന്‍ അലിയും ഹാരിസ് റൗഫുമുണ്ട്. ഡെത്ത് ഓവറിലെ മികച്ച ട്വന്റി-20 ബൗളര്‍മാരാണ് മൂന്നുപേരും. എന്നാല്‍ ഇന്ത്യക്ക് ബുംറ മാത്രമാണുള്ളത്. ഐപിഎല്ലില്‍ ഭുവനേശ്വര്‍ കുമാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമിക്ക് ന്യൂബോളില്‍ മാത്രമാണ് പന്തെറിയാന്‍ കഴിയുക.
സ്പിൻ വിഭാഗത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ട്. അശ്വിൻ, ജഡേജ, വരുൺ ചക്രവർത്തി എന്നിവർ നന്നായി പന്തെറിയുന്നുണ്ടെന്നും ആമിർ പറഞ്ഞു.