ദുബായ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലേക്കു ശ്രീലങ്ക യോഗ്യത നേടിയതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി മഹേല ജയവർധനെ. ലോകകപ്പിൽ, ശ്രീലങ്കൻ ടീമിന്റെ ഉപദേശകരിലൊരാളാണ് മുൻ ലങ്കൻ താരമായ ജയവർധനെ. ലോകകപ്പിലെ ബയോ ബബ്ള്‍ സംവിധാനം മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയവര്‍ധന ടീം വിട്ടത്.
ജൂണ്‍ മുതല്‍ ക്വാറന്‍റീനിലും ബയോ ബബ്ബിളിലും കഴിയുന്ന താന്‍ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവര്‍ധനെ ടീം വിട്ടത്. ടീം വിടുന്നതിന് മുമ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കും യോഗ്യതാ റൗണ്ടില്‍ സ്കോട്‌ലന്‍ഡിനെതിരായ അവസാന മത്സരത്തിനുമായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും വേദികള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷനില്‍ മാറ്റം വരുത്തുമെന്നും ജയവര്‍ധനെ വ്യക്തമാക്കി. നാട്ടിലെത്തിയാലും വെർച്വലായി ടീമിന് ഉപദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇതു ബുദ്ധിമുട്ടാണ്. ജൂൺ മുതൽ 135 ദിവസമായി ഞാൻ ക്വാറന്റീനിലും ബയോ ബബ്ളിലുമായിട്ടാണ്. ഇനി തുടരാനാവില്ല. പക്ഷേ സാങ്കേതികവിദ്യയുടെ സഹായത്തോട ഞാൻ ടീമിനൊപ്പമുണ്ടാകും. ഇത്രയും ദിവസം ഞാൻ എന്റെ മകളെ കാണാതെയാണ് ഇരുന്നത്. ഇനി തീർച്ചയായും എനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്.’– ഒരു സ്പോർട്സ് വെബ്സൈറ്റിനോട് ജയവർധനെ പറഞ്ഞു.
ഇംഗ്ലണ്ടിലെ 100 പന്തുകളുടെ ടൂര്‍ണമെന്റായ 'ദി ഹന്‍ട്രഡില്‍' സതേണ്‍ ബ്രെയ്‌വ്‌സ് ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ജയര്‍വധന. അതിനുശേഷം ജയവര്‍ധന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. അവിടേയും ബയോ ബബ്‌ളും ക്വാറന്റെയ്‌നുമുണ്ടായിരുന്നു. ഐപിഎല്ലിന് ശേഷം ട്വന്റ-20 ലോകകപ്പ് കൂടി ആയതോടെ താരത്തിന് ബയോ ബബ്ള്‍ സംവിധാനം അസഹനീയമാകുകയായിരുന്നു. യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച ശ്രീലങ്ക സൂപ്പര്‍ 12 പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.