പനാജി: റഫറിമാരുടെ തെറ്റായ തീരുമാനങ്ങളാണ് പലപ്പോഴും ഒരു മത്സരത്തിന്റെ ഭംഗി നശിപ്പിക്കുന്നത്. തെറ്റുകള്‍ മനുഷ്യസഹജമാണെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതു പതിവു കാഴ്ചയാണ്. റഫറിമാരുടെ തെറ്റായ തീരുമാനങ്ങളില്‍ അര്‍ഹിച്ച പോയിന്റുകള്‍ നഷ്ടപ്പെട്ട ടീമുകളില്‍ ഒന്നാമത് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്.
ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. റഫറിയുടെ തെറ്റായ തീരുമാനം മൂലം ബ്ലാസ്റ്റേഴ്‌സ് വിജയിക്കേണ്ടിയിരുന്ന മത്സരം സമനിലയില്‍ കലാശിച്ചു.
സംഭവത്തില്‍ ശക്തമായ അമര്‍ഷമാണ് ആരാധകര്‍ രേഖപ്പെടുത്തിയത്. പ്രതിഷേധമറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സും രംഗത്തെത്തി. ഇതുസംബന്ധിച്ച് ക്ലബ് എഐഎഫ്എഫിന് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട കുറിപ്പ് ഇങ്ങനെ...
"മിസ്റ്റർ വെങ്കിടേഷ് (റഫറി) നിയന്ത്രിച്ചിരുന്ന ഞങ്ങളുടെ അവസാന 2 മത്സരങ്ങളില്‍ പരിതാപകരമായും പക്ഷപാതപരമായും പെരുമാറുന്നുവെന്ന് തോന്നുന്നതിനാല്‍, റഫറിയിംഗ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് കാണിക്കുന്ന കടുത്ത കഴിവില്ലായ്മയെക്കുറിച്ച് എഐഎഫ്എഫിന് കത്തെഴുതിയതായി ക്ലബ് സ്ഥിരീകരിക്കുന്നു.
ഇന്ത്യയിലെ മനോഹരമായ കളിയുടെ നിലവാരം സ്ഥിരമായി വർധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശവും പരിശ്രമവും. എന്നിരുന്നാലും, കഴിവില്ലായ്മയെ നിയന്ത്രിക്കുന്ന സംഭവങ്ങൾ (ഞങ്ങള്‍ക്ക് സംഭവിച്ചതുപോലെ) നാമെല്ലാവരും ഉയർത്താൻ ശ്രമിക്കുന്ന നിലവാരം കുറയ്ക്കുകയും മത്സരത്തെയും ടീമുകളെ ആവേശത്തോടെ പിന്തുണയ്ക്കുന്ന ആരാധകരെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
കളിയുടെ നിയമങ്ങളും സമ്പ്രദായങ്ങളും മനസ്സിൽ വെച്ചുകൊണ്ട്, മൈതാനത്ത് മിസ്റ്റർ വെങ്കിടേഷ് തെറ്റായി കൈകാര്യം ചെയ്ത എല്ലാ സംഭവങ്ങളും ഞങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ വിശദാംശങ്ങളോടും കൂടിയുള്ള ഞങ്ങളുടെ കത്ത് എഐഎഫ്എഫ് ശക്തമായ ചുവടുകൾ എടുക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു''.