സൂറിച്ച്: ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട് ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജോസ് കെ മാണി എംപി മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനും തീരുമാനിച്ചു.
സൂറിച്ചിൽ പ്രസിഡന്റ് ജെയിംസ് തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുബത്തിനും പിറന്ന നാടിനും വേണ്ടി രക്തം വിയർപ്പാക്കി പണിയെടുക്കുന്ന പ്രവാസിക്ക് ജനിച്ച നാട് ആരു ഭരിക്കണമെന്ന കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം നിഷേധിക്കുന്നതും , തെരഞ്ഞെടുപ്പ് കാലത്ത് ലക്ഷങ്ങൾ മുടക്കി നാട്ടിലെത്തി വോട്ടവകാശം രേഖപ്പെടുത്താൻ പറയുന്നതും നീതിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ സെക്രട്ടറി പയസ് പാലാത്രകടവിൽ, അഡ്വ. ജോജോ വിച്ചാട്ട്, തോമസ് നാഗരൂർ, ജിനു കെളങ്ങര, ജസ്വിൻ പുതുമന, ആൽബി ഇരുവേലിക്കുന്നേൽ, ബോബൻ പള്ളിവാതുക്കൽ, ജോസ് പെരും പള്ളിൽ, ടോം കൂട്ടിയാനിയിൽ, ജിജി മാധവത്ത്, ജിജി പാലത്താനം, ടോണി ഐക്കരേട്ട്, ജോണി കാശാംകാട്ടിൽ, ജോസ് പുതിയിടം, മാത്യു ആവിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.