തിരുവനന്തപുരം : തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. ലോഡ്ജിൽ റെയ്ഡിനെത്തിയ പോലീസിന് നേരെ ലഹരിക്കടത്ത് സംഘം ആക്രമണം നടത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കടയ്‌ക്കൽ നെടുങ്കാട് സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരൻ എന്നിവരാണ് പിടിയിലായത്.
സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു. കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ ഉച്ചയ്‌ക്ക് 12.15 ഓടെയായിരുന്നു സംഭവം. ലോഡ്ജിലെ 104- ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസും സിറ്റി നാർക്കോട്ടിക്‌സ് സെല്ലും പരിശോധനയ്‌ക്ക് എത്തിയത്.
എന്നാൽ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ ഇവർക്ക് നേരെ പടക്കമെറിയുകയായിരുന്നു. ബഹളത്തിനിടെ രണ്ട് പേർ മുറിയ്‌ക്ക് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തു. ലോഡ്ജിൽ തങ്ങിയിരുന്നവർ നഗരത്തിലെ ലഹരിമരുന്ന് കച്ചവടക്കാരാണെന്ന് പോലീസ് പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.