മുസ്‌ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് പ്രവർത്തകയോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി: ഗാന്ധിജിയുടെ കർമ മണ്ഡലമായിരുന്ന സബർമതി ആശ്രമം കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ളള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു. വാടാനപ്പള്ളി പഞ്ചായത്തിലെ ചന്ദ്രിക ക്യാമ്പയിനും തൃശൂർ സി എച്ച് സെൻറർ അംഗത്വവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1200 കോടി ചെലവിട്ടുള്ള സബർമതി സ്മാരക പദ്ധതി ഗാന്ധിയെയും ഗാന്ധിയൻ ആദർശങ്ങളെയും കുടിയൊഴിപ്പിക്കൽ ലക്ഷ്യമിട്ടാണ്. പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കിയും സ്വാതന്ത്ര്യസമരത്തെ വളച്ചൊടിച്ചും ഗാന്ധിയെ അരികുവൽക്കരിക്കുന്ന ആർഎസ്എസ് ശ്രമങ്ങളുടെ തുടർച്ചയാണിത്.
ഗാന്ധിയുടെ ജീവിതത്തിന്റെ ലാളിത്യവും എളിമയും മനസ്സിലാക്കുന്നതിനാണ് ലോകം സബർമതിയിൽ എത്തുന്നത്. ഗാന്ധി എങ്ങനെയായിരുന്നോ കഴിഞ്ഞത്, അതാണ് ലോകം കാണേണ്ടതും മാതൃകയാക്കേണ്ടതും.
സെൻട്രൽ വിസ്ത, കാശിവിശ്വനാഥ് കോറിഡോർ പദ്ധതികളിൽ പങ്കാളിത്തമുള്ള കമ്പനിയെ തന്നെ സബർമതി പദ്ധതിയുടെ നിർമ്മാണ ചുമതല ഏൽപ്പിച്ചതിൽനിന്ന് ഇതിലെ താല്പര്യങ്ങളും രാഷ്ട്രീയവും വ്യക്തമാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എ ഷജീർ, മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ അഹമ്മദ്, ഗ്രാമപഞ്ചായത്തംഗം രേഖ അശോകൻ, പി എം ഖാലിദ്, രജനി കൃഷ്ണാനന്ദ്, താഹിറ സാദിക്ക്, എ എ അഹമ്മദ്, എ എ ഷാഹുൽ ഹമീദ്, പി എം ഉസ്മാൻ, അറക്കൽ അൻസാരി, എ കെ ഷംസുദ്ദീൻ, റഫീഖ് വാടാനപ്പള്ളി പ്രസംഗിച്ചു.