തൃശൂർ: പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ 12 കോടി രൂപ ചെലവിൽ സ്വർണ്ണം പൊതിഞ്ഞിട്ടുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമർപ്പണവും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാച്ഛാദനവും ഏപ്രിൽ 25ന് വൈകിട്ട് 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിർവ്വഹിക്കും.
ശ്രീകോവിലുകൾ 24 കാരറ്റിൽ 18ഓളം കിലോ സ്വർണ്ണം ഉപയോഗിച്ചാണ് പൊതിഞ്ഞിട്ടുള്ളത്. ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗവും കല്യാൺ ജുവല്ലേഴ്സ് എം.ഡിയുമായ ടി.എസ്. കല്യാണരാമനാണ് 12 കോടി രൂപ ചെലവിൽ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലുകൾ സമർപ്പിക്കുന്നത്.
ടി.എസ്. കല്യാണരാമന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോളിലൂടെ ശ്രീകോവിലുകളുടെ സമർപ്പണവും ഹനുമാൻ പ്രതിമയുടെ അനാച്ഛാദനവും നിർവ്വഹിക്കാമെന്ന് സമ്മതിച്ചത്. 40ഓളം തൊഴിലാളികൾ 6 മാസം കൊണ്ടാണ് സ്വർണ്ണം പൊതിയലിന്റെ ജോലി പൂർത്തീകരിച്ചത്.
ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് 55 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഹനൂമാൻ വിഗ്രഹം ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ അല്ലഗഡയിൽ ശ്രീ ഭാരതി ശില്പ കലാമന്ദിരത്തിലെ ശില്പി വി. സുബ്രഹ്മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.
30ഓളം തൊഴിലാളികൾ മൂന്ന് മാസത്തോളം സമയമെടുത്താണ് ഹനുമാൻ പ്രതിമയ്ക്ക് രൂപം നൽകിയത്. ഹനുമാൻ പ്രതിമയിൽ ലേസർഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങൾ ഹനുമാൻ ചാലിസ ഓഡിയോ പശ്ചാത്തലത്തിൽ ഹനുമാൻ പ്രതിമയിലൂടെ പ്രദർശിപ്പിക്കുന്ന ലേസര്‍ ഷോയുടെ ദൈർഘ്യം 10 മിനിറ്റാണ്. സംസ്ഥാനത്തു തന്നെ ഇത്തരം ലേസർ ഷോ ഒരുക്കുന്നത് ഇതാദ്യമായിട്ടാണ്. ഹനുമാൻ പ്രതിമയ്ക്കും ലേസർഷോയ്ക്കും കൂടി ഏതാണ്ട് രണ്ടര കോടി രൂപയോളം ചെലവ് വരും.
തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ, ക്ഷേത്രത്തിന്റെയും മഹാകുംഭാഭിഷേക സമിതിയുടേയും ഭാരവാഹികളായ ടി.എസ്. കല്യാണരാമൻ, ടി.എസ്. രാമകൃഷ്ണൻ, ടി.ആർ. രാജഗോപാൽ, ടി.എ. ബാലരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. അനന്തരാമൻ, ടി.എസ്. വിശ്വനാഥയ്യർ, ഡി. മൂർത്തി എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോളിലൂടെ നിർവ്വഹിക്കുന്ന സമർപ്പണ-അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും.
സ്വർണ്ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലിൽ പ്രതി ഷ്ഠിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, ഏറ്റവും ഉയരത്തിൽ ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേര ളത്തിലെ ഏക ക്ഷേത്രം, രഥോത്സവം നടക്കുന്ന ജില്ലയിലെ ഏക ക്ഷേത്രം, തുടങ്ങി നിരവധി സവിശേഷ തകളുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 27നാണ് മഹാകുംഭാഭിഷേകം നടക്കുന്നത്.
കുംഭാ ഭിഷേകത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ഏപ്രിൽ 21ന് ആരംഭിച്ചു. ശ്രീ ശിവക്ഷേത്രത്തിൽ കർപ്പൂരാദി കലശവും ഏപ്രിൽ 27ന് സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ 27 വരെ വൈകീട്ട് സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ 20 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേത്രത്തിൽ 500 സ്ക്വയർ ഫീറ്റിൽ ശ്രീരാമജനനം മുതൽ പട്ടാഭിഷേകം വരെ ചുമർചിത്രം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നടപ്പാത വീതികൂട്ടൽ, മണ്ഡപം പുനർനിർമ്മാണം എന്നിവയും വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.