ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് പ്രധാനമാണ്. വ്യായാമവും ഹെൽത്തി ഡയറ്റുമൊക്കെ പാലിച്ചാലും ഉറക്കം ശരിയായെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെയുണ്ടാകും. ഇപ്പോഴിതാ ഉറക്കം കുറയുന്നതും ഹൈപ്പർടെൻഷനും തമ്മിലുളള ബന്ധത്തേക്കുറിച്ചുള്ള പഠനം പുറത്തുവന്നിരിക്കുകയാണ്. ഏഴുമണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ രക്തസമ്മർദം വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ആന്വൽ സയന്റിഫിക് സെഷനിലാണ് കണ്ടെത്തലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2000 ജനുവരി മുതൽ 2023 വരെ നടത്തിയ പതിനാറു പഠനങ്ങളിൽ നിന്നുള്ള ഡേറ്റയാണ് ഗവേഷണത്തിനായി സ്വീകരിച്ചത്. ആറുരാജ്യങ്ങളിൽ നിന്നുള്ള 10,44,035 പേരിലെ ഹൈപ്പർടെൻഷൻ വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. മുമ്പ് ഹൈപ്പർടെൻഷൻ ബാധിച്ചവരായിരുന്നില്ല ഇവരാരും.
തുടർന്നാണ് ഉറക്കത്തിലുണ്ടാകുന്ന കുറവ് ഹൈപ്പർടെൻഷനെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. അഞ്ചുമണിക്കൂറിൽ കുറവ് ഉറങ്ങിയവരിൽ ഇതിനുള്ള സാധ്യത വളരെയധികം കൂടുതലായിരുന്നുവെന്നും ഗവേഷകർ പറയുന്നു. ഏഴുമണിക്കൂറിൽ കുറവ് ഉറങ്ങുന്നത് രക്തസമ്മർദം വർധിക്കാനുള്ള സാധ്യത ഏഴുശതമാനം അധികമാക്കി. അഞ്ചുമണിക്കൂറിൽ കുറവാണ് ഉറക്കമെങ്കിൽ രക്തസമ്മർദസാധ്യത വീണ്ടും വർധിച്ച് പതിനൊന്ന് ശതമാനം ആകുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
ആരോഗ്യകരമായ ശരീരത്തിന് ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം അനിവാര്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉറക്കത്തിനൊപ്പം ഡയബറ്റിസും പുകവലിയും ഹൈപ്പർടെൻഷൻ സാധ്യത ഇരുപതുശതമാനമായി വർധിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരിലേറെയും സ്ത്രീകളുമായിരുന്നു.
ആരോഗ്യവിദഗ്ധരുമായി തങ്ങളുടെ ഉറക്കത്തിന്റെ സ്വഭാവത്തേക്കുറിച്ചും തുറന്നുപറയണമെന്നാണ് ഗവേഷകർ പറയുന്നത്. അത് ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുകയും അതുവഴി ഹൃദ്രോഗ, പക്ഷാഘാത സാധ്യതകൾ കുറയ്ക്കുകയും ചെയ്യും.